വന്നു നോക്കിയവര്‍

എന്നെ പിന്തുടരുന്നവര്‍

Wednesday 20 October, 2010

ആ ദിവസത്തിനു ശേഷം

നഗരത്തിലെ പ്രശസ്തമായ ഹോട്ടലിന്റെ മൂന്നാം നിലയില്‍ 162 -ആം നമ്പര്‍ മുറിയില്‍ തന്റെ നഗ്നതയെ ചുറ്റിപ്പിടിച്ചു കിടന്നുറങ്ങുന്ന പേരറിയാത്ത മനുഷ്യനെ നിര്‍വികാരതയോടേ നോക്കി സന്‍ഷ ഗോപിനാഥന്‍ തന്റെ ജീവിതം മാറ്റിമറിച്ച ആ ദിവസത്തെ പറ്റി ഓര്‍ത്തു

ആപത്തില്‍ സഹായിച്ചവന്റെ മുന്നില്‍ വച്ച്, സ്വന്തം അമ്മയില്‍ നിന്നും കിട്ടിയ അപമാനം താങ്ങാവുന്നതിനുമപ്പുറമായിരുന്നു അവള്‍ക്ക്. അമ്മയോടുള്ള, ദേഷ്യത്തില്‍ അത്താഴം വേണ്ട എന്നു വച്ച്, കരഞ്ഞു തളര്‍ന്നു കിടക്കുമ്പോള്‍, നേരം കഴിയുന്തോറും, സ്കൂളില്‍ ആണ്‍കുട്ടികളോടു സംസാരിക്കുക പോലും ചെയ്യാത്ത തന്നെ, തനിക്കു പറയാനുള്ളതെന്താണെന്നൊന്നു ചോദിക്കുക പോലും ചെയ്യുന്നതിനു മുന്നേ ശിക്ഷിച്ച അമ്മയോടുള്ള ദേഷ്യം അവളുടെ മന്നസില്‍ പകയായി മാറുകയായിരുന്നു.


പിറ്റേ ദിവസം രാവിലെ സ്കൂളിലേക്കു പോകാനിറങ്ങിയപ്പോള്‍ അമ്മയുടെ മൂര്‍ച്ചയുള്ള വാക്കുകള്‍, “ഇന്നാരുടെ കൂടെ തെണ്ടാനാടീ, അണിഞ്ഞൊരുങ്ങി പോകുന്നത്, നീ ഇനി മുതല്‍ പഠിക്കാനെന്നും പറഞ്ഞു പോകണ്ട,”  അമ്മയുടെ വാക്കുകള്‍ തരിമ്പും ഗൌനിക്കാതെ ഇറങ്ങിപ്പോകുമ്പോള്‍ രത്രിയില്‍ എടുത്ത തീരുമാനമായിരുന്നു അവളുടെ മനസു നിറയെ. കൂട്ടുകാരെല്ലാം ബോയ്ഫ്രണ്ട്സുമൊത്ത് ജീവിതം അടീച്ചു പൊളിക്കുമ്പോള്‍ താന്‍ മാത്രമെന്തിനു നല്ല കുട്ടിയാവണം, അതും പെറ്റമ്മക്കു പോലും വിശ്വാസമീല്ലെങ്കില്‍ പ്രത്യേകിച്ചും. സ്കൂളില്‍ ചെന്നപ്പോള്‍ ആദ്യം തിരക്കിയത്, തന്നെ വീട്ടില്‍ കൊണ്ടു വിട്ട, തല്ലിപ്പൊളി എന്നു മറ്റുള്ളവര്‍ കരുതുന്ന, തന്റെ മനസില്‍ നന്മയുടെ പ്രതിരൂപമായി മാറിയവനെ ആയിരുന്നു, തലേ ദിവസം രാത്രിയില്‍ അമ്മയുടെ ചീത്തവാക്കുകള്‍ മുഴുവന്‍ കേട്ട്, സത്യാവസ്ഥ അമ്മയെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടവന്റെ നിസഹായതയില്‍ പിന്നാക്കം നീങ്ങുന്ന അവനെ ജനലില്‍ കൂടി അവള്‍ ഒരു നോക്കു കണ്ടിരുന്നു.


ഒരു സോറി പറഞ്ഞു കൊണ്ടു തന്നെ തുടങ്ങി, “അമ്മയുടെ ഇന്നലത്തെ പെരുമാറ്റം  വിഷമിപ്പിച്ചു കാണുമെന്നറിയം, സോറി,” 

ശരി വരവു വച്ചിരിക്കുന്നു എന്ന മറുപടിയോടെ, നടന്നു നീങ്ങാന്‍ തുടങ്ങിയ അവനോട്, തനിക്കു കുറച്ചു സംസാരിക്കാനുണ്ട്, ഉച്ചക്ക്, ലൈബ്രറിയില്‍ കാണണം, എന്ന് പറഞ്ഞ്, തിടുക്കത്തില്‍ അവന്റെ മുന്നില്‍ നിന്നും മറയുകയായിരുന്നു, അതുവരെ കരുതി വച്ച ധൈര്യമൊക്കെ ചോര്‍ന്നു പോകുന്നതു പോലെ, ഉച്ചക്കു പക്ഷേ ലൈബ്രറിയില്‍  വച്ചവനെ കാണുമ്പോള്‍, മനസിനു നല്ല ധൈര്യമായിരുന്നു, ഒരാമുഖവുമില്ലാതെ, അവനോടവള്‍ പറഞ്ഞു തുടങ്ങി, 

 “ഇത്ര നാളും ഞാന്‍ അമ്മയുടെ വാക്കാണു വിശ്വസിച്ചിരുന്നത്, ആണ്‍കുട്ടികള്‍ എല്ലാം മോശക്കാരാണെന്നും, അതുകൊണ്ടാണ് ഞാന്‍ നിങ്ങള്‍ ആണ്‍കുട്ടികളോടൊന്നും സംസാരിക്കുക പോലും ചെയ്യാതെ നടന്നിരുന്നത് ഇത്ര നാളും, പക്ഷേ ഇപ്പോ എനിക്കു തോന്നുന്നു, അങ്ങനെയല്ല എന്ന്, എനിക്കും വേണം ആണ്‍ സൌഹൃദങ്ങള്‍, ബോയ്ഫ്രണ്ടുമൊത്തു സമയം ചിലവഴിക്കണം, നിനക്കെന്നെ നിന്റെ ഗേള്‍ ഫ്രണ്ടാക്കാമോ.” എവിടെ നിന്നോ സംഭരിച്ച ധൈര്യത്തില്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി  അവനെ നോക്കിയപ്പോള്‍ അവന്റെ മുഖത്തു തെളിഞ്ഞു കണ്ട ഭാവം അവളുടെ ധൈര്യം മുഴുവനും ചോര്‍ത്തുന്നതായിരുന്നു. ഇത്രയും നാള്‍ തല്ലിപ്പൊളി എന്നെല്ലാവരും പറഞ്ഞവന്റെ മറ്റൊരു മുഖം കാണുകയായിരുന്നു താന്‍, അവന്റെ മുഖത്ത് പരിഹാസമായിരുന്നു

“ഒരിത്തിരി നേരം താമസിച്ചപ്പോള്‍, പേരറിയാത്ത ഏതോ ഒരുവന്റെ കൂടെ അസമയത്തു കയറിച്ചെന്നപ്പോള്‍, ആ അമ്മ തെറ്റിദ്ധരിച്ചെങ്കില്‍, അതമ്മയുടെ തെറ്റല്ല, ഇന്നത്തെ സാഹചര്യങ്ങളെ ഓര്‍ത്തുള്ള ഉത്കണ്ഠയാണെന്നു മനസിലാക്കുകയാണു വേണ്ടത്, അല്ലാതെ ആ ദേഷ്യത്തിനു കാമുകനെ കണ്ടെത്താന്‍ നടക്കുകയല്ല വേണ്ടത്.”


ഇത്രയും പറഞ്ഞു നടന്നകലുന്ന അവനെ നോക്കി നിക്കുമ്പൊള്‍ സന്‍ഷയുടെ മനസില്‍ അവനോടും പകയുണരുകയായിരുന്നു. അവളുടെ മനസില്‍ തനിക്കും കാമുകന്‍ വേണം എന്ന ഒറ്റച്ചിന്ത മാ‍ത്രം. ആ പകയിലാണവള്‍ തന്റെ ആദ്യ കാമുകനെ സ്കൂളില്‍ നിന്നു തന്നെ കണ്ടെത്തിയത്, ആ വര്‍ഷം സ്കൂള്‍ വിദ്യാഭ്യാസം അവസാനിക്കുന്നതിനിടയില്‍ അവള്‍ക്കു കാമുകനല്ല കാമുകന്മാര്‍ തന്നെയുണ്ടായി, പലപ്പോഴും കോച്ചിംഗ് സെന്ററിനു പകരം, ഐസ്ക്രീം പാര്‍ലറുകളിലും, പാര്‍ക്കുകളിലുമായി അവളുടെ സാ‍യാഹ്നങ്ങള്‍,


സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം, എഞ്ചിനീയറിംഗ് കോളേജിന്റെ പടിവാതില്‍ കടന്നവള്‍ ചെന്നതു, സ്വപ്നങ്ങളുടെ വര്‍ണ്ണലോകത്തേക്കായിരുന്നു, കയ്യിലിഷ്ടം പോലെ പണവും, ചുറ്റിക്കറങ്ങാന്‍ ലക്ഷ്വറി വാഹനങ്ങളുമുള്ള, കുബേരപുത്രന്മാരുടെ മുന്നിലേക്ക്, അവരോടൊപ്പം സിനിമയും പാര്‍ക്കുകളും ഡേറ്റിംഗുകളുമായി ജീവിതത്തെ ആസ്വദിക്കുന്നതിനിടയില്‍ അവളറിയാതെ തന്നെ, അവളിലേക്കു ലഹരി മരുന്നുകളും അടിച്ചേല്‍പ്പിക്കപ്പെടുകയായിരുന്നു.  പിന്നെ ലഹരിമരുന്നുകള്‍ക്കു വേണ്ടി പലപ്പോഴും താനറിയാത്ത പലരേയും അവള്‍ക്കു പരിചയപ്പെടേണ്ടി വന്നു. 

വാതിലില്‍ ആരോ മുട്ടുന്ന ശബ്ദമാണ് സന്‍ഷയെ ചിന്തകളില്‍ നിന്നുണര്‍ത്തിയത്, ചുറ്റിപ്പിടിച്ചിരിക്കുന്ന കൈകള്‍ എടുത്തു മാറ്റി തലേന്നു രാത്രിയില്‍ ഊരിയെറിഞ്ഞ വസ്ത്രത്തിലേക്കു ശരീരത്തെ തള്ളിക്കയറ്റി, സന്‍ഷ രാത്രിയിലെ തന്റെ കാമുകനെ തട്ടിയുണര്‍ത്തി, ചെന്നു വാതില്‍ തുറന്നു, മുന്നില്‍ ഒരൂ കാക്കിധാരി നിക്കുന്നു.


ഹോട്ടല്‍ റിഷപ്ഷനില്‍ മിന്നുന്ന ക്യാമറക്കണ്ണൂകളില്‍ നിന്നും മുഖമൊളിപ്പിച്ചു സന്‍ഷ പോലീസ് ജീപ്പിലേക്കു കയറുമ്പോള്‍, കോളേജിനു മുന്നില്‍, ഒരു ഹര്‍ത്താല്‍ ദിനത്തില്‍ വൈകി വീട്ടില്‍ വന്നതിനു താന്‍ നല്‍കിയ ശിക്ഷക്ക് തന്റെ മകളുടെ ജീവിതത്തിന്റെ വിലയുണ്ടായിരുന്നു എന്നറിയാതെ, മകളെ കാണാനായി, മകളെവിടെയെന്നറിയാതെ വിഷണ്ണരായി ഒരച്ഛനും അമ്മയും കാത്തു നിപ്പുണ്ടായിരുന്നു.

Sunday 17 October, 2010

വീണ്ടും പാടാം സഖീ


“പാടുക സൈഗാള്‍ പാടൂ , നിന്‍ രാജകുമാരിയെ 
പാടി പാടി ഉറക്കൂ പാടി പാടി ഉറക്കൂ”

എം പീത്രീയില്‍ ഉമ്പായിയുടെ വിഷാദ സ്വരം, മനുവിനെയും വിഷാദത്തിലാഴ്ത്തി, ഈ യാത്ര തന്നെ ഒരു സങ്കടം തീര്‍ക്കുവാനണല്ലോ, മനു ഓര്‍ത്തു. അവളെ, എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ, ദേവികയേ കാണുവാനുള്ള യാത്ര, കഴിഞ്ഞ ഒന്നര വര്‍ഷമായി അവളുടെ എന്തെങ്കിലും വിവരം താനറിഞ്ഞിട്ട്.

ബാംഗ്ലൂരിലെ ഓഫീസിലെ ഏകാന്തമായ ക്യാബിനില്‍, വിരസമായ ജീവിതം തള്ളി നീക്കുമ്പോള്‍, ആകെയുണ്ടായിരുന്ന നേരമ്പോക്കെന്നത് ഓര്‍ക്കുട്ട് ആയിരുന്നു. പുതിയ കൂട്ടുകാര്‍, പുതിയ ബന്ധങ്ങള്‍, ചെറിയ തമാശകള്‍, അങ്ങനെ തന്റെ ഒരു കൂട്ടുകാരന്‍ വഴി കിട്ടിയ കൂട്ടുകാരി ആയിരുന്നു അവള്‍, ദേവിക, ഒറ്റപ്പാ‍ലത്തുകാരി ഒരു നാടന്‍ പെണ്‍കുട്ടി, ഒരു പൊട്ടിപ്പെണ്ണ്, സൌഹൃദത്തെ പറ്റിയുള്ള ആകര്‍ഷകമായ വാചകള്‍ നിറഞ്ഞ പ്രൊഫൈല്‍ കണ്ടാണ് അവളെ ശ്രദ്ധിച്ചത്, പക്ഷേ പ്രൊഫൈലില്‍ സൌഹൃദത്തെ പറ്റി ഘോരഘോരം പ്രസംഗിക്കുന്നുണ്ടെങ്കിലും, അവളുടെ പ്രൊഫൈലിന്റെ വാതിലുകള്‍ എല്ലാം പൂട്ടി വച്ചിരിക്കുന്നു, സ്ക്രാപ്പ് അയക്കാന്‍ പറ്റില്ല, മെസ്സേജയക്കാന്‍ പറ്റില്ല,  ഫ്രണ്ട്സ് റിക്വസ്റ്റ് അയക്കാന്‍ പറ്റില്ല, ദേഷ്യം വന്നു, കണ്ടപ്പോള്‍, സുഹൃദ് ബന്ധങ്ങളെ വിലമതിക്കുന്നു എങ്കില്‍, സുഹൃത്തുക്കളെ സ്നേഹിക്കുന്നു എങ്കില്‍, പിന്നെന്തിനു എല്ലാം ബ്ലോക്ക് ചെയ്തിരിക്കുന്നു എന്ന് അവളോട് ചോദിക്കൂ എന്നൊരു മെസ്സേജ്  കൂട്ടുകാരനയച്ചു, അതിനു മറുപടി അയച്ചത് അവള്‍ ആയിരുന്നു. മനുവിന്റെയും ദേവികയുടെയും സൌഹൃദം ആരംഭിക്കുകയായിരുന്നു അവിടെ. പിന്നെ പരസ്പരം സ്ക്രാപ്പുകളില്‍ കൂടിയും മെയിലുകളില്‍ കൂടെയും ആ ബന്ധം വളര്‍ന്നു, ചാറ്റിംഗിലൂടെ വളര്‍ന്ന ബന്ധം നല്ല കൂട്ടുകാരാക്കി മാറ്റി, 
പ്രാണനും പ്രാണനാം പെണ്‍കിടാവേ”

ഉമ്പായി അടുത്ത പാട്ടിലേക്കു കടന്നിരിക്കുന്നു, ഇനിയുമുണ്ട് ഏകദേശം അരമണിക്കൂര്‍ യാത്ര കൂടി അവളുടേ വീട്ടിലേക്ക്, മനു ഓര്‍ത്തു

ഒരു ദിവസം അവള്‍ തന്നെയാണു പറഞ്ഞത്, തമ്മില്‍ കാണണം, എന്ന്, തനിക്കും ഉണ്ടായിരുന്നു, അവളെ കാണണം എന്ന മോഹം, പറഞ്ഞതു പോലെ തന്നെ നഗരത്തിലെ ഒരു പ്രശസ്ത ഷോപ്പിംഗ് മാളില്‍ വച്ചു പരസ്പരം കണ്ടു മുട്ടി, തനി നാട്ടിന്‍ പുറത്തുകാരിയായ ഒരു പെണ്‍കുട്ടി, പിന്നെ പലപ്പോഴും നഗരത്തിലെ തിരക്കുകളില്‍ കണ്ടുമുട്ടി, പര്‍ക്കിലും മാളുകളിലും, തീയറ്ററുകളിലും അങ്ങനെ പലയിടത്തും, കൂട്ടുകാര്‍ പലരും ചൊദിക്കാന്‍ തുടങ്ങി, എന്താണ് നിങ്ങള്‍ തമ്മില്‍, പ്രണയമോ, ആ വിഷയം മാത്രം ഞങ്ങള്‍ക്കിടയില്‍ ഒരിക്കലും വന്നിരുന്നില്ലല്ലോ, അല്ലെങ്കിലും എനിക്കവളെ പ്രണയിക്കാനാവുമായിരുന്നില്ലല്ലോ അതിനുമപ്പുറം എന്തൊക്കെയോ ആയിരുന്നു എനിക്കവള്‍, അവള്‍ക്കും,  നാളുകള്‍ കടന്നു പോയി, മുറപ്പെണ്ണായ നിത്യയുമായി വിവാഹം നടന്നു, പിന്നെ അമ്മാവന്റെ കൂടെ ആസ്ട്രേലിയയിലേക്കൊരു പറിച്ചു നടലും, വിവാഹത്തിനു നിറസാന്നിദ്ധ്യമായി ദേവികയും ഉണ്ടായിരുന്നു. എല്ലാവരുടെയും കണ്ണിലുണ്ണിയായി, ചിരിച്ചു കൊണ്ട്, വീടാകെ പ്രകാശം പരത്തി നടന്ന അവളെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു.
നന്ദി പ്രിയസഖീ നിനക്കെന്‍ നന്ദി നന്ദി”

ഓ. എന്‍. വിയുടെ വരികളും, ഉമ്പായിയുടെ ശബ്ദവും, ഹൃദയത്തിലേക്കാഴ്ന്നിറങ്ങുന്നതു പോലെ, മനു ഡ്രൈവിംഗില്‍ ശ്രദ്ധകേന്ദ്രീകരിച്ചു, മനസ് ഓര്‍മകളിലേക്കും.
വിവാഹത്തിനു ശേഷം, അമ്മാവന്റെയും അളിയന്റേയും കൂടെ ഓസ്ടേലിയയിലേക്കൊരു പറിച്ചു നടല്‍, യാത്ര പറയുമ്പോള്‍ ദേവികയുടെ കണ്ണ് നിറഞ്ഞിരുന്നോ, എനിക്കും വിഷമമായിരുന്നല്ലോ. നിത്യക്കും അവളെ പിരിയാന്‍ നല്ല വിഷമം തോന്നിയിരുന്നു, ഓസ്ട്രേലിയയില്‍ ചെന്ന് ആദ്യം ചെയ്തത്, ദേവികക്കൊരു മെയില്‍ അയക്കുക എന്നതായിരുന്നു, എന്തുകൊണ്ടോ അവളതിനു മറുപടി അയച്ചില്ല, പിന്നെ പല മെയിലുകള്‍,, ഒന്നിനും ദേവികയില്‍ നിന്നും ഒരു മറുപടി വന്നില്ല, അവളുടെ മൊബൈല്‍ നമ്പരിലേക്കു പലകുറി വിളിച്ചു നോക്കി, സ്വിച്ച് ഓഫെന്ന പതിവു പല്ലവി മാത്രം. പതിയെ ജോലിതിരക്കിലേക്കു മാറുകയായിരുന്നു ഞാനും, അങ്ങനെ പതിയെ പതിയെ മെയിലുകള്‍: നിന്നു, അവളെ വിളിക്കാതായി, ഇപ്പോള്‍, ഒന്നര വര്‍ഷത്തിനു ശേഷം നാട്ടില്‍ വന്നപ്പോള്‍, നിത്യയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്, ഈ യാത്ര. 

വിളങ്ങും ചമ്പകങ്ങള്‍ കവിളിലേന്തിയ ഓമലാളേ മാന്‍ മിഴിയാളേ”

ഉമ്പായി അടുത്ത ഗസലിലേക്കു കയറി, കാര്‍ ഇപ്പോള്‍ ദേവികയുടെ വീട്ടുമുറ്റത്തേക്കു കയറുകയാണ്, ദേവികയുടെ അച്ഛന്‍ മുറ്റത്തു തന്നെ നില്‍പ്പുണ്ട്, കാറില്‍ നിന്നിറങ്ങിയ മനുവിനെ നിറചിരിയോടെ തന്നെ അച്ഛന്‍ സ്വീകരിച്ചു. കുശലാന്വേഷണത്തോടേ വീട്ടിനകത്തേക്കു കയറാന്‍ തുടങ്ങിയപ്പോള്‍ നിത്യ മനുവിന്റെ കയ്യില്‍ ബലമായി പിടിച്ചു, എന്താണെന്നറിയാന്‍ നോക്കിയപ്പോള്‍, അവള്‍ സംഭ്രമത്തോടെ പൂമുഖത്തേക്കു നോക്കുന്നു, മനുവിന്റെ കണ്ണുകളും അവിടേക്കു നീണ്ടു, പൂമുഖത്ത്, ദേവികയുടെ ഫോട്ടോ, മാല ചാര്‍ത്തിയിരിക്കുന്നു. ദേവിക, അവള്‍, ഈ ഭൂമിയിലില്ലെന്നോ, മനുവിനു തല കറങ്ങുന്നതു പോലെ തോന്നി.

കസേരയില്‍ തളര്‍ന്നിരിക്കുമ്പോള്‍, തോളിലൊരു കൈത്തലസ്പര്‍ശം മനുവിനെയുണര്‍ത്തി, ദേവികയുടെ ഏട്ടന്‍, മനു വരൂ, മുറ്റത്തെ മാഞ്ചോട്ടില്‍ ദേവികയുടെ അസ്ഥിത്തറയിലേക്കു നടക്കുമ്പോള്‍ ഏട്ടന്‍ ചോദിച്ചു, മനുവിനോടവള്‍ എന്തെങ്കിലും സൂചിപ്പിച്ചിരുന്നോ, നീങ്ങള്‍ തമ്മില്‍ എന്തെങ്കിലും, ഒരു ഞെട്ടലോടെ ഏട്ടനെ നോക്കി. സാരമില്ല ഏട്ടന്‍ തുടര്‍ന്നു, അവളങ്ങനെയാണു, അവളുടെ ആഗ്രഹങ്ങളൊന്നും അവള്‍ ആരോടും പറഞ്ഞിരുന്നില്ല, ഒരിക്കലും, മനുവിന്റെ വിവാഹമാണെന്നറിഞ്ഞപ്പോളും അവള്‍ ചിരിക്കുകയായിരുന്നു, മനു ഈ നാടുപേക്ഷിച്ചു പോയപ്പോളും, നഷ്ടപ്പെട്ടു എന്നറിഞ്ഞിട്ടും, ഉള്ളിലെ തേങ്ങല്‍ മറ്റുള്ളവരില്‍ നിന്നും ഒളിപ്പിച്ചു വയ്ക്കുന്നതില്‍ അവള്‍ വിജയിച്ചു. മനു പോയ അന്നു തന്നെ ഒരു മുഴം കയറില്‍ അവളും. 

അവളുടെ അസ്ഥിത്തറയില്‍, മുഖം കുനിച്ചു നിക്കുമ്പോള്‍ മനു മനസുകൊണ്ടവളോടു ചോദിച്ചു, ഒരിക്കല്‍ പോലും, ഒരു മെയിലിലൂടെ, ഒരു ഫോണ്‍ കോളിലൂടേ, അല്ലെങ്കില്‍ കൂട്ടുകാര്‍ പലവട്ടം ചോദിച്ചപ്പോഴെങ്കിലും, നിനക്കു പറയാമായിരുന്നില്ലെ, എന്നെ നീ സ്നേഹിച്ചിരുന്നൂവെന്നു, എന്നെ നീ ആഗ്രഹിച്ചീരുന്നു എന്ന്, ആരോടും ഒന്നും പറയാതെ, എല്ലാവരേയും ഉപേക്ഷിച്ചു പോകാന്‍ നീ കാണിച്ച തന്റേടം ഒരിക്കല്ലെങ്കിലൂം നിന്റെ മനസു തുറക്കാന്‍ നീ കാണിച്ചിരുന്നെങ്കില്‍, എത്ര നിയന്ത്രിച്ചിട്ടും, മനുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി.

ആരോടും യാത്ര പോലും പറയനാവാതെ, ശൂന്യമായ മനസുമായി, തിരിച്ചിറങ്ങുമ്പോള്‍, ഉമ്പായി പാടുന്നു
ഞാന്‍ ഒരു വിഷാദഗാനം ഞാന്‍”




Monday 20 September, 2010

ഞാനും ഒരു റാഗറായിരുന്നു

ഞാന്‍ ഫൈനല്‍ ഇയറില്‍ പഠിക്കുന്ന കാലം (ഏതു കോഴ്സെന്നും, ഏതു കോളേജെന്നും ചോദിക്കരുത്) ഒരു അദ്ധ്യയന വര്‍ഷം തുടങ്ങുന്നു, പതിവുപോലെ പ്രിന്‍സിയുടെ വക, റാഗിംഗ് നിരോധനം, ഭീകരമായി പോയി. ജൂനിയെര്‍സിനോട്, പ്രത്യേകിച്ചു പെമ്പിള്ളേരോ‍ട് സംസാരിക്കുക പോലും ചെയ്യരുതെന്ന്, കൂട്ടത്തില്‍ പഠിക്കുന്ന പെണ്ണുങ്ങടെ മരമോന്ത കണ്ടു മടുത്തിരിക്കുന്ന,(എന്താന്നറിയില്ല അവളുമാരു ഞങ്ങളോടും ഇതു തന്നാ പറഞ്ഞിരുന്നത്, സൌന്ദര്യബോധമില്ലാത്ത വഹകള്‍), ഞങ്ങളോട്, പുതുതായി വരുന്ന പിള്ളാരോട് മിണ്ടരുതെന്നു, യെവടേ.


അങ്ങനെ ആ ദിവസം വന്നെത്തി, ഫസ്റ്റിയറിനു ചേര്‍ന്ന സുന്ദരിക്കുട്ടികള്‍, നിരനിരയായി വരുന്ന കാഴ്ച ഞങ്ങളെ പുളകമണിയിച്ചു കൊണ്ടിരുന്നു, അവര്‍ക്കിടയില്‍ ഇഷ്ടത്തിലെ ഇന്നസെന്റ് ലൈനില്‍ അര്‍മാദിച്ചു സമയം പോയതറിഞ്ഞില്ല, അതെങ്ങനാ കൊള്ളവുന്ന പരിപാടികള്‍ എന്തെങ്കിലും നടക്കുമ്പോള്‍ ടിപ്പറു വിളിച്ചല്ലെ സമയം പോകുന്നത്, ഉച്ചക്കേ പുതിയ പിള്ളെരെ എല്ലാം പറഞ്ഞു വിട്ടിരുന്നതു കൊണ്ട്, ഇനി നാളെ എന്ന് കരുതി വിശ്രമിക്കുന്ന നേരത്താണ്, ജോണ്‍സണ്‍, ആ ഞെട്ടിക്കുന്ന വാര്‍ത്ത ഞങ്ങളെ അറിയിച്ചത്, ഫസ്റ്റിയറിനു വന്ന ഒരു കൊച്ചു വീട്ടില്‍ പോയിട്ടില്ല, അവള്‍ ഫസ്റ്റിയര്‍ ക്ലാസിലിരിപ്പുണ്ടെന്ന്, കേട്ട് തീര്‍ന്നില്ല അതിനും മുന്നേ, എല്ലാ അലവലാതികളും ഉണ്ട് ആ കൊച്ചിന്റെ മുന്നില്‍, എന്റെ പിറകിലും, യവന്മാര്‍ക്കൊക്കെ നാണമില്ലേ ഒരു പെണ്‍കൊച്ചെന്നു കേട്ടപ്പോളേക്കും ഇത്ര ആക്രാന്തപ്പെടാന്‍, അലവലാതികള്‍


പുലിക്കുട്ടികളുടെ ഇടയില്‍ പെട്ട മാന്‍പേട പോലായിപ്പോയി പാവം കൊച്ച്, ചോദ്യങ്ങളുടെ ഒരു പട തന്നെയായിരുന്നു പിന്നാ കൊച്ചിനു നേരെ, ഒരുത്തന്‍ പാട്ടു പാടാന്‍ പറയുന്നു, ഒരുത്തന്‍ ഡാന്‍സാന്‍ പറയുന്നു, വേറൊരുത്തന്‍ സാറ്റു കളിക്കാന്‍ വിളിക്കുന്നു, എല്ലാത്തിനും നടുക്കു ഞാനും, ങേഹെ പണി പാളുമെന്നു തോന്നിയപ്പോള്‍, ഞാനാരാ മോന്‍, കളം മാറ്റിച്ചവിട്ടി, പാവം കൊച്ചു, അതിനെ വിഷമിപ്പിക്കണ്ട എന്നു കരുതി (സത്യം) ഞാന്‍ പറഞ്ഞു, കൊച്ചേ നീ വീട്ടിപ്പൊക്കോ എന്ന്, കൊച്ചിന്റെ കിളിമൊഴി, മാമന്‍ കൂടെ വന്നാരുന്നു, കാണുന്നില്ല, ഹെന്ത്, സീനിയറായ, അതും ആ കൊച്ചീന്റെ രക്ഷകനായ, എന്റെ വാക്കുകള്‍ ധിക്കരിക്കുന്നോ, വീട്ടിപ്പോടീ കൊച്ചേ, ഒരലറിച്ച ആയിരുന്നു ഞാന്‍, പാവം കൊച്ച് പേടിച്ചു ക്ലാസീന്നെറങ്ങി ഓടി, ആ കൊച്ചിനെ റാഗിംഗില്‍ നിന്നും രക്ഷിച്ച ചാരിതാര്‍ത്ഥ്യത്തോടെ നിന്ന എന്റെ തലക്കീട്ടൊരടി കിട്ടിയപ്പോള്‍ മാത്രമാണു, വരാന്‍ പോകുന്ന അപകടം എനിക്കു മനസിലായത്, അരുതു കൂട്ടുകാരെ അരുത്, ഒരു സീനിയറെ മറ്റു സീനിയറുകള്‍ ചേര്‍ന്നു റാഗ് ചെയ്യരുത്. അതു മോശമാണെന്നു ഞാന്‍ കാലു പിടിച്ചു പറഞ്ഞിട്ടും നാളെ മറ്റു ജൂനിയേര്‍സിന്റെ മുന്നില്‍ വച്ച്, അവളെ റാഗ് ചെയ്യാണമെന്നും, അതിനു നേതൃത്വം ഞാന്‍ നല്‍കണമെന്നും ഇല്ലങ്കില്‍ എന്നെ ഇടിച്ചു പരിപ്പിളക്കുമെന്നും അവന്മാര്‍ പറഞ്ഞപ്പോള്‍, ആ കൊച്ചിനെ വീണ്ടും റാഗ് ചെയ്യാനുള്ള കൊതികൊണ്ട് മാത്രം, ഞാനതംഗീകരിച്ചു, അല്ലാതെ ഒരുമാതിരി വിരട്ടു എന്നോട്, ഹും



അഞ്ചുമിനിറ്റിനു ശേഷം, ഞാന്‍ ഒരു നാരങ്ങാവെള്ളം കുടിക്കാനായി ബാറിലേക്കു, അല്ലല്ല കൂള്‍ബാറിലേക്കു, എല്ലാവരേയും ഒഴിവാക്കി ഒറ്റക്കു (ലവന്മാരെ വിളിച്ചാല്‍ എല്ലാവനും ഞാന്‍ മേടിച്ചു കൊടുക്കണം, പിന്നേ) പുറത്തേക്കു പോയപ്പോള്‍ ദോണ്ട് നിക്കുന്നു നമ്മൂടെ നായിക,ഒറ്റക്കു, പിന്നെ അവിടെ നിന്നു ഒരരമണിക്കൂറു പഞ്ചാരയടിച്ച് ഛെ ആ കൊച്ചിനെ റാഗ് ചെയ്ത്,, ഹാപ്പിയായി തിരിച്ചു ചെന്ന എന്നെ വരവേറ്റതു, മുയല്‍കുഞ്ഞിന്റെ  മുകളില്‍ ചാടിവീഴാന്‍ തയ്യാറെടുക്കുന്ന കുറുക്കന്മാരുടെ ഭാവത്തില്‍ നില്‍ക്കുന്ന കൂട്ടുകാരാണ്,ഭീമന്‍ രഘു സ്റ്റൈലില്‍ എന്നെ തല്ലാന്‍ നിക്കുന്ന അവന്മാരുടെ  നേരെനോക്കി നെഞ്ചു വിരിച്ചു നിന്നു ഞാന്‍ പറഞ്ഞു, പൊന്നണ്ണാ തല്ലല്ല്, ആ കൊച്ചവിടെ നിപ്പുണ്ടെന്നെനിക്കറിയില്ല്ലാരുന്നു, എന്തു ഫലം, ഇന്നത്തെ ഇര ആരാണെന്നും നോക്കി നില്‍ക്കുന്ന അവന്മാര്‍ക്കു മുന്നില്‍, എല്ലാ ദിവസവും ആരെയെങ്കിലും ഇരയാക്കാന്‍ അത്യുത്സാഹം കാണിക്കുന്ന ഞാന്‍ ഇരയായി ചെന്നു നിന്നുകൊടുത്താല്‍ വെറുതെ വിടുമോ അവര്‍, അവസാനം ഷാപ്പിലെ ബില്ലും ഞാന്‍ കൊടുക്കാം എന്നുള്ള കരാ‍റിന്മേല്‍ അവന്മാരെന്നെ തല്ലാതെ വിട്ടു.





(ബ്ലോഗ് ചെയ്യുന്നവന്‍ ബ്ലോഗര്‍, അപ്പോ റാഗ് ചെയ്യുന്നവന്‍ റാഗറല്ലെ, അല്ലേ)

Friday 18 June, 2010

വിശ്വസിച്ചാലും ഇല്ലെങ്കിലും

വൈകുന്നേരം സമയം ഏതാണ്ട് അഞ്ചുമണിയായിക്കാണും, ചങ്ങനാശേരിക്കു പോകുകയാണ്, ഞാനും ക്യാപ്റ്റനും, ഉടനേ തന്നെ തിരിച്ചു വരണ്ടതു കൊണ്ട്, ബൈക്കിലാണ് യാത്ര.
  

മുക്കട വനത്തിലേക്കു കടന്നു കുറച്ചു ദൂരം പോയിക്കാണും, വഴിയോരത്തു കുറേ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നു, ബ്ലോക്കൊന്നുമല്ല ഞങ്ങള്‍ക്കു കടന്നു പോകാം, പക്ഷേ അടുത്തെത്തിയപ്പോള്‍, വണ്ടിക്കെന്തോ കുഴപ്പം, നീങ്ങുന്നില്ല, ഒരു പുളച്ചിലും വെട്ടലും, തള്ളി നോക്കിയിട്ടും വണ്ടി അനങ്ങുന്നില്ല. വാഹനങ്ങളല്ലാതെ സമീപത്തെങ്ങും ഒരു മനുഷ്യനുമില്ല. എന്തു ചെയ്യണമെന്നറിയാതെ നിക്കുമ്പോള്‍ റോഡരികിലുള്ള ഇടവഴിയില്‍ നിന്നും ഒരാള്‍ കയറി വന്നു.

"വണ്ടി നിന്നു പോയി അല്ലേ"

"അതെ, എന്തു പറ്റിയെന്നറിയില്ല, സ്റ്റാര്‍ട്ടാവുന്നുണ്ട് പക്ഷേ നീങ്ങുന്നില്ല"

"സാരമില്ല, ആ സൈഡിലേക്കൊതുക്കി വച്ചിട്ടു ഈ വഴിയില്‍ കൂടി നടന്നോ, അവിടെ ഒരു വീടുണ്ട്, അവിടെ വരെ പോയിട്ടു വാ, അപ്പോഴേകും വണ്ടി ശരിയാകും."

"അല്ല ഞങ്ങള്‍ക്കു ചങ്ങനാശേരിക്കു പോകണ്ടതാ, ആ വീട്ടില്‍ ഞങ്ങളെന്തിനാ പോകുന്നത്."

"ഇത്രയും വണ്ടികള്‍ ഇവിടെ നിര്‍ത്തിയിരിക്കുന്നതു കണ്ടില്ലേ, പോയിട്ടു വാ, ശരിയാകും എല്ലാം,"

പറഞ്ഞുകൊണ്ടയാള്‍ ഒരു ബൈക്കില്‍ കയറി ഓടിച്ചു പോയി.


എന്തു ചെയ്യണം, ആകെ കണ്‍ഫ്യൂഷന്‍, നോക്കുമ്പോള്‍ അയാള്‍ പറഞ്ഞ വഴിയേ വീണ്ടും കുറേ ആള്‍ക്കാര്‍ വരുന്നുണ്ട്, എല്ലാവരുടേയും മുഖത്തെന്തോ ഒരു അരുതായ്ക. അവരും മുന്‍പേ പോയ ആളുടെ അതേ വാചകങ്ങള്‍ ആവര്‍ത്തിച്ചു.

"വരുന്നതു വരട്ടെ നമുക്കൊന്നു പോയി നോക്കാം"

എല്ലായ്പ്പോഴത്തേയും പോലെ ക്യപ്റ്റന്‍ ചാടിയിറങ്ങി, എന്നാപ്പിന്നെ പോയേക്കാം എന്താ കാര്യമെന്നറിയാമല്ലോ, ഞാനും പുറകേ നീങ്ങി. നടന്നു ചെല്ലുമ്പോള്‍ കാണാം വെട്ടുകല്ലു കൊണ്ടുള്ള ഓലമേഞ്ഞ ഒരു വീട്, ഒരുപാടാള്‍ക്കാര്‍ ഉണ്ടവിടെ, പരിചയക്കാര്‍ നിരവധി. എല്ലാവരുടേയും മുഖത്തു, ഭയമോ, ദൈന്യമോ എന്തോ ഒരു ഭാവം.

"ക്യാപ്റ്റാ നമുക്കു പോകണോ, എനിക്കെന്തോ പേടി തോന്നുന്നു."


"ഹ വാടാ ഏതായാലും നമ്മളിവിടെ വരെ വന്നു, എന്താന്നു നോക്കീട്ടു പോകാം"

ഒരു പരിചയക്കാരന്‍ ഉള്ളില്‍ നിന്നിറങ്ങി വരുന്നു, എന്താ കാര്യമെന്ന് അയാളോടു ചോദിച്ചപ്പോള്‍

"ഒന്നേ നോക്കാവൂ, അത്ര കഷ്ടമാണത്. "

പിന്നെയും ഒരു പേടി മനസില്‍, പിന്നെ കരുതി ഇത്രയധികം ആള്‍ക്കാര്‍ ഇവിടെ ഉണ്ടല്ലോ ഞാനെന്തിനാ പേടിക്കുന്നത്. 

ഉമ്മറത്തേക്കു കയറുമ്പോള്‍, തറയിലിട്ട പായയില്‍ ഇരിക്കുന്ന, വയസായ, മെല്ലിച്ച ഒരു സ്ത്രീ, പറഞ്ഞു.


"മോനേ അതു താഴേക്കിറങ്ങി വന്നു"

എന്തു വന്നുവെന്നു,  ഒന്നും മനസിലാകുന്നില്ല. രണ്ടും കല്പിച്ചു അകത്തേക്കു കയറി, ക്യാപ്റ്റന്‍ മുന്നിലും ഞാന്‍ പിറകിലുമായി.

മുറിക്കുള്ളില്‍, അരണ്ട വെളിച്ചം മാത്രമാണുള്ളത്,  പിന്നെ എന്തൊക്കെയോ മരുന്നുകളുടേയും പിന്നെ പറഞ്ഞറിയിക്കാന്‍ വയ്യാത്ത ഒരു ദുര്‍ഗന്ധവും, വെളിച്ചത്തില്‍ നിന്നു കയറിയതു കൊണ്ടാണെന്നു തോന്നുന്നു, ആദ്യം ഒന്നും കാണാന്‍ പറ്റിയില്ല, പതിയെ പതിയെ വ്യക്തമാകാന്‍ തുടങ്ങി. മുറിയില്‍ ഒരു കട്ടിലുണ്ട്, കട്ടിലില്‍ മെലിഞ്ഞുണങ്ങിയ ഒരു രൂപവും.

ഒന്നു കൂടി നോക്കിയപ്പോള്‍, ഒന്നുകൂടിയേ നോക്കാന്‍ പറ്റിയുള്ളു, സ്തംഭിച്ചു നിന്നു പോയി ഒരു നിമിഷം അത്ര ഭീകരമായിരുന്നു, ആ രൂപം. 

ഇടത്തേ കണ്ണു മുതല്‍ താടിയെല്ലു വരെ പൊള്ളിയടര്‍ന്ന് വികൃതമാക്കപ്പെട്ടിരുന്നു. വലതേ കവിളില്‍ നിന്നും മുഴ പോലെയെന്തോ ഒന്നു തൂങ്ങിയാടുന്നു. മുഖത്തു നിന്നും, ഉരുകിയ പ്ലാസ്റ്റിക്കു പോലെ മാംസം ഉരുകിയൊലിക്കുന്നു. ഇടത്തേ കണ്ണിന്റെ ഭാഗത്തു ചീര്‍ത്ത ഒരു മാംസക്കഷ്ണം മാത്രം. അതും പഴുത്തളിഞ്ഞ രീതിയില്‍. പക്ഷേ ആ മുഖത്തെ ഭാവം വേദനയുടേതായിരുന്നില്ല, പൈശാചികത നിറഞ്ഞ, ഇനിയും കൈമോശം വന്നിട്ടില്ലാത്ത കുടിലതയാര്‍ന്ന ജീവിതത്തിന്റെ ബാക്കിപത്രമെന്ന പോലെ, പ്രതികാരവാഞ്ഛയോടെ, ഒരു ഗൂഡ മന്ദഹാസത്തോടെ ആ രൂപം ഞങ്ങളെ കൈയ്യാട്ടി വിളിക്കുകയാണ്. നോക്കി നില്‍ക്കെ ആ രൂപം പതിയെ ഞങ്ങളുടെ അടുത്തേക്കു വരികയാണ്

ഒരു നിലവിളി എന്റെ തൊണ്ടയില്‍ നിന്നുയര്‍ന്നു. ഭയം എന്ന വികാരം എന്നെ കീഴ്പ്പെടുത്തിയ നിമിഷം, കണ്ണിലിരുട്ടു കയറുന്നതു പോലെ, ഒരു നിമിഷം

**************************************************************************************************************

ആരോ എന്നെ തട്ടി വിളിക്കുന്നു, കണ്ണു തുറന്നു നോക്കുമ്പോള്‍, എന്റെ നിലവിളിയും പിടച്ചിലും കണ്ടു ഭയന്നു നില്‍ക്കുന്ന ഭാര്യ, ചുറ്റും നോക്കി ഇതെവിടെയാണ്, ഹൊ സമാധാനം, എന്റെ വീടാണ്, അപ്പോ ഇത്രയും നേരം കണ്ടതു മുഴുവന്‍ സ്വപ്നമായിരുന്നു. എങ്കിലും കണ്ണടയ്ക്കുമ്പോള്‍ മനസില്‍ ആ രൂപമാണ്, ഒരു വിധത്തില്‍ നേരം വെളുപ്പിച്ചു.

**************************************************************************************************************

രാവിലേ ചായ കുടിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു ഫോണ്‍, ക്യാപ്റ്റനാണ്, പൊടിമോനെ പനിയായിട്ടു ഹോസ്പിറ്റലില്‍ കൊണ്ടു പോയിരിക്കുന്നു. പെട്ടന്നു തന്നെ തയ്യാറായി ചെന്നു, ക്യാപ്റ്റനേയും കൂട്ടി നേരേ ഹോസ്പിറ്റല്‍.  പൊടിയേ കണ്ടു, തൊട്ടാല്‍ പൊള്ളുന്ന പനിയാണവനു, പക്ഷേ പനിയിലുമുപരിയായി അവന്റെ മുഖത്തൊരു ഭയം പടര്‍ന്നിരിക്കുന്നു, ചോദിച്ചപ്പോള്‍, 


തലേ ദിവസം അവന്‍ മണിമലക്കു പോയിരുന്നു, തിരിച്ചു വന്നത് രാത്രിയാണ്, മുക്കട ആയപ്പോള്‍ വഴിയില്‍ ഒരാള്‍ കൈ കാണിച്ചു, വനമായതു കൊണ്ടവന്‍ നിര്‍ത്തിയില്ല പക്ഷേ അയാളെ കടന്നു മുന്നോട്ടു നീങ്ങിയപ്പോള്‍ ഡോറിന്റെ ഗ്ലാസില്‍ പറ്റിപ്പിടിച്ചതു പോലെ ആ മനുഷ്യന്റെ ബീഭത്സമായ മുഖം, കാറിനൊപ്പം നീങ്ങുന്നു.


ഞാന്‍ സ്വപ്നം കണ്ട അതേ സമയം, അതേ രൂപം, അതേ സ്ഥലം.

Tuesday 15 June, 2010

ഒരു വേലിചാട്ടത്തിന്റെ ഓര്‍മ്മയ്ക്ക്

കുട്ടിക്കാലം, പ്രത്യേകിച്ചു പഠന കാലം, രസമുള്ള കുറേ ഓര്‍മ്മകളുടെ കാലം

വീടും വിദ്യാലയവുമായി കഷ്ടിച്ചു നാലു കിലോമീറ്റര്‍ വ്യത്യാസം, അതുകൊണ്ടു ദിവസവും നടന്നായിരുന്നു സ്കൂളില്‍ പോക്ക്. കുറുക്കുവഴികള്‍ ഇഷ്ടം പോലെ ഉള്ള നാടായിരുന്നത് കൊണ്ട് പലദിവസവും പല വഴികളില്‍ കൂടി ആയിരുന്നു വീട്ടിലെത്തിയിരുന്നത്, ഒരു ദിവസം പോയ വഴിയേ പിന്നൊരാഴ്ചത്തേക്കു പോകാന്‍ പറ്റില്ലായിരുന്നു, വഴീലുള്ള വീട്ടുകാര്‍ക്കൊക്കെ ഭയങ്കര സ്നേഹമാന്നേ, പറമ്പിലെ ചക്കേം മാങ്ങേമൊക്കെ അവരു പറിച്ചു തരും പക്ഷേ കമ്പടക്കമാണെന്നു മാത്രം.

ഞാനും പൊടിമോനും (പേരു പൊടിയെന്നാണെങ്കിലും അന്നേ അവന്‍ ഒരു ഗുണ്ടുമോനാ) ക്യാപ്റ്റന്‍ സജിയും ഒരുമിച്ചായിരുന്നു വരവും പോക്കുമൊക്കെ.

കുറുക്കുവഴികളില്‍ ഞങ്ങള്‍ക്കേറ്റവും ഇഷ്ടപ്പെട്ട വഴിയാണു തളികപ്പാറ തോട്ടത്തിലെ വഴി. സ്കൂളിനോട് ചേര്‍ന്നുള്ള പള്ളിയുടെ പിന്നിലാണ് തോട്ടം. തോട്ടത്തില്‍ കൂടി അധികം നടപ്പുകാരില്ല എന്നതും മാവ് പ്ലാവ് തെങ്ങു മുതലായവ ആ വഴിയില്‍ ഒരുപാടുണ്ട് എന്നതും മാത്രമല്ല അതിലേ പോയാല്‍ ഒരു തോടു കടക്കണം എന്നുള്ളതും ഞങ്ങളെ ഒരുപാടാകര്‍ഷിച്ചിരുന്നു. വൈകുന്നേരം കുളിച്ചു വൃത്തിയായി വീട്ടില്‍ ചെന്നു കയറുമ്പോഴുള്ള വീട്ടുകാരുടെ ആ സ്നേഹം കാണാന്‍ വേണ്ടി മാത്രം.

മഴക്കാലമൊഴിച്ചുള്ള ദിവസങ്ങളില്‍ ഞങ്ങളുടെ സ്ഥിരം യാത്ര അതിലേ ആയിരുന്നു. മഴക്കാലത്ത് അതിലേ പോയിട്ടും
വലിയ പ്രയോജനമില്ല എന്നതു കൊണ്ടു തന്നെ, തോടു കടക്കാന്‍ പറ്റില്ലല്ലോ.

അങ്ങനെ ഒരു മഴക്കാലത്ത് ഞങ്ങള്‍ കേട്ടു തളികപ്പറത്തോട്ടം വേലി കെട്ടി അടച്ചത്രേ. സംഭവം ശരിയാണോന്നറിയണമല്ലോ. പള്ളിയുടെ പിന്നിലേക്കൊരോട്ടമായിരുന്നു, ചുറ്റിലും മുള്ളുവേലി കെട്ടി അടച്ചിരിക്കുന്നു. പാസ്സെടുത്താല്‍ അതിലേ പോകാമെന്ന് ഇംഗ്ലീഷില്‍ എഴുതി വച്ചിരിക്കുന്നു.

ഞങ്ങളും മലയാളികള്‍ തന്നെയായിപ്പോയില്ലേ, അപ്പോത്തന്നെ ശപഥമെടുത്തു, ഇന്നിതിലേ പോയിട്ടു തന്നെ ബാക്കി കാര്യം. സ്കൂള്‍ വിട്ടതും സംഘം തയ്യാറായി നേരേ പള്ളിയുടെ പിന്നിലേക്ക്, ക്യാപ്റ്റന്‍ ആദ്യം വേലി ചാടി കടന്നു, പിന്നാലെ ഞാനും, നടക്കാന്‍ തുടങ്ങുമ്പോള്‍ ഒരു വിളി പിന്നില്‍ നിന്നു.

ഹെന്ത് മാന്യമായിട്ടൊരു കള്ളത്തരം കാണിക്കുന്നതിനു മുന്നേ പിടി വീഴുന്നോ എന്നു ചിന്തിച്ചു തിരിഞ്ഞു നോക്കുമ്പോള്‍ വേലിയില്‍ പിടിച്ചു പൊടി ദയനീയമായി നില്‍ക്കുന്നു. വണ്ണം കാരണം അവനു വേലിചാടാന്‍ പറ്റുന്നില്ല. ക്യാപ്റ്റന്‍ തിരിച്ചു ചാടി അവനെ തള്ളി വേലിയുടേ മുകളില്‍ എത്തിച്ചു, പിന്നെ നിലത്തിരുന്നു കിതയ്ക്കാന്‍ തുടങ്ങി, മേഴ്സിച്ചേച്ചീടെ വീട്ടിലെ ഡോബര്‍മാന്‍ കിതയ്ക്കുന്നതു പോലെ, ഇവനിതിനിടയ്ക്കിതെങ്ങനെ പഠിച്ചു, അസ്സലു മിമിക്രിക്കാരന്‍ തന്നെ. 
ഞാന്‍ വളരെ കഷ്ടപ്പെട്ടു പൊടിയെ വലിച്ചു താഴെയിറക്കി, പൊത്തോന്നൊരു ശബ്ദത്തോടെ ഞങ്ങള്‍ രണ്ടും ഒരു റബ്ബര്‍ മരത്തിന്റെ ചുവട്ടില്‍, ദൈവത്തിനാണെ ഇന്നും എനിക്കു മനസിലായിട്ടില്ല മുകളീന്നു വീണ അവന്റെ മുകളില്‍ ഞാനെങ്ങനെ വീണെന്നു. അക്കോഡിംഗ് ടു മാത്തമാറ്റിക്സ് അങ്ങനെ വരാന്‍ ഒരു വഴിയുമില്ലല്ലോ.

അങ്ങനെ ഞങ്ങള്‍ വിജയകരമായി തളികപ്പാറത്തോട്ടത്തില്‍ കൂടിയുള്ള യാത്ര പുനരാരംഭിച്ചു.  മൂന്നാലു ദിവസം യാത്ര സുഗമമായി പൊക്കോണ്ടെയിരുന്നു. വേലി ചാടാന്‍ പൊടി പഠിച്ചില്ലെങ്കിലും അതിവിദഗ്ധമായി അവനെ തള്ളിക്കയറ്റാന്‍ ക്യാപ്റ്റനും, അവന്‍ വീണാലും  വീഴാതെ ഒഴിഞ്ഞു മാറാന്‍ ഞാനും നന്നായി പഠിച്ചു.

അങ്ങനെ ഞങ്ങളുടെ യാത്രയുടെ അഞ്ചാം ദിവസം

അഭ്യാസപ്രകടനങ്ങള്‍ക്കു ശേഷം ഞങ്ങള്‍ തോട്ടത്തില്‍ കൂടി വരുമ്പോള്‍, മുന്നില്‍ വിറകു കോതിക്കൊണ്ട് രാജന്‍ പി ദേവു ലുക്കില്‍ ഒരാള്‍,

മുന്നില്‍ നടക്കുന്ന ക്യാപ്റ്റന്‍ പറഞ്ഞു

നോക്കണ്ട, നേരേ നടന്നോ

ക്യാപ്റ്റന്‍ പറഞ്ഞാ പിന്നെ അപ്പീലില്ലല്ലോ ഇനി അഥവാ തല്ലു കിട്ടിയാലും മുന്നില്‍ നടക്കുന്ന ആള്‍ക്കിട്ടു കിട്ടിക്കഴിഞ്ഞല്ലേ നമുക്കിട്ടു കിട്ടൂ എന്ന ധൈര്യത്തില്‍ പൊടിമോനേ പേടിയുണ്ടെങ്കില്‍ എന്റെ കയ്യില്‍ പിടിച്ചോ എന്നു പറഞ്ഞു നടന്നു.

എവിടെപ്പോകുവാടാ ഇതിലേ,

പൊടിമോന്‍ എന്നെ പിടിച്ചു കുലുക്കാന്‍ തുടങ്ങി അതു കാരണം ഞാന്‍ നിന്നു തുള്ളാനും ശെടാ ഇവനിതെന്തിന്റെ കേടാ ഇങ്ങനെ പേടിച്ചാലോ, വല്ലോരും കണ്ടാല്‍ ഞാന്‍ നിന്നു വിറയ്ക്കുവാണെന്നല്ലേ കരുതു.

ഓ വെറുതെ ചേട്ടാ,

ഹാവൂ ക്യാപ്റ്റന്റെ നാവു പൊന്തി

ഇതിലേ നടക്കരുതെന്നു അവിടെ എഴുതിവച്ചിട്ടില്ലേടാ

കയ്യിലെ പിടുത്തം വിട്ടു ! തിരിഞ്ഞു നോക്കുമ്പോള്‍ ഞാനീ നാട്ടുകാരനേ അല്ല എന്ന മട്ടില്‍ പൊടി അതാ മൂന്നാലു മീറ്റര്‍ പുറകില്‍ തിരിഞ്ഞു നടക്കുന്നു.

അതു പിന്നെ ചേട്ടാ ഇതിലേ പൊയാല്‍ പെട്ടന്നു വീട്ടിലെത്താം

കണ്ടോ ഇങ്ങനെ വേണം ക്യപ്റ്റന്മാരായാല്‍, ഒറ്റക്കു നിന്നു പൊരുതുന്നതു കണ്ടാ

ഇതിലെ പോയാല്‍ പെട്ടന്നു .......... ലെത്താം

ചേട്ടന്റെ വക, ആഹാ ഈ വഴി അങ്ങോട്ടുമുള്ളതാ എന്ന മട്ടില്‍ ക്യാപ്റ്റന്‍ എന്നെ ഒന്നു നോക്കി, ഒന്നും മിണ്ടാതെ 180 ഡിഗ്രി ആംഗിളില്‍ തിരിഞ്ഞു ഞാന്‍ പൊടിയുടെ പുറകേ  നടന്നു, പൊടി അതാ നടത്തത്തിന്റെ വേഗത കൂട്ടുന്നു.

ക്യാപ്റ്റന്‍ അപ്പോളും പുതിയ എന്തെങ്കിലും അറിവു കൂടി ചേട്ടനില്‍ നിന്നും കിട്ടും എന്ന മട്ടില്‍ ചേട്ടനെ പ്രതീക്ഷയോടെ നോക്കി നില്‍ക്കുന്നു.

യെവടെ ചേട്ടനു നമ്മുടെ അത്രേം പോലും അറിയില്ല, ലോക്കല്‍ വാക്കുകള്‍ ഏതൊക്കെയോ വിളിച്ചു കൂവിക്കൊണ്ടു ചേട്ടന്‍ ഒരു വലിയ വടി എടുത്തതും എന്റെ കാലുകള്‍ക്കും വേഗത കൂടാന്‍ തുടങ്ങി, തിരിഞ്ഞു നോക്കുമ്പോള്‍ ,

ക്യാപ്റ്റന്‍ ഇതാ സിംഗിളിനു ബാറ്റു ചെയ്തിട്ടു ഡബിളിനു ശ്രമിക്കുന്നതു പോലെ പാഞ്ഞു വരുന്നു.

ആദ്യം ഓടിയ പൊടിയെ പുച്ഛത്തോടെ ഒന്നു നോക്കി അവനെ മറികടന്നു മുന്നോട്ടു നോക്കുമ്പോള്‍ അവസാനം ഓടിയ ക്യാപ്റ്റന്‍ ഇതാ എന്നെയും കടന്നു വേലിക്കരികിലെത്തിയിരിക്കുന്നു.

വേലി കടന്നു പള്ളിമുറ്റത്തു നിന്നു കിതയ്ക്കുന്നതിനിടയിലാണ് പൊടിയുടെ കാര്യം ഞങ്ങള്‍ ഓര്‍ക്കുന്നത്,

നോക്കുമ്പോള്‍ കഴിഞ്ഞ അഞ്ചു ദിവസമായി ക്യാപ്റ്റന്‍ തള്ളി വേലിക്കു മുകളില്‍ എത്തിച്ചിരുന്ന, ഞാന്‍ ജീവന്‍ പണയം വെച്ചു താഴെ ഇറക്കിയിരുന്ന പൊടിമോനതാ

വടക്കന്‍ പാട്ടിലെ അങ്കച്ചേകവനേപ്പോലെ വേലിയില്‍ സ്പര്‍ശിക്കുക പോലും ചെയ്യാതെ പറന്നു വരുന്നു.

Tuesday 8 June, 2010

പരിസരമലിനീകരണം

എന്നും ഒരേ പോലെ തന്നെ വൈകിട്ടാവുമ്പോ കൂടുന്നു, സര്‍ക്കാരിറക്കുന്നതില്‍ ഏറ്റവും വീര്യം കൂടിയ ഐറ്റം തന്നെ വാങ്ങിച്ചു (കയ്യിലെ കാശതിനേ തികയൂ അതുകൊണ്ടാ) ഏതെങ്കിലും കലുങ്കില്‍ ചാരിയിരുന്നതു വലിച്ചു കേറ്റുന്നു. അന്നും പതിവു പോലെ കീടമടിച്ചു കണ്ണു തള്ളിയിരിക്കുമ്പോളാണ്, വാസുവിന് ബോധോദയം ഉണ്ടായത്,

“ഛെ നമ്മളൊക്കെ എന്താടേ ഇങ്ങനെ, എന്നും ഈ കലുങ്കും മദ്യപാനവും, നമുക്കൊക്കെ നന്നായിക്കൂടേടാ.”

 അടുത്ത കുപ്പിമേടിക്കാന്‍ കയ്യില്‍ കാശില്ലാത്തതു കൊണ്ടു മാത്രം വാസുവിന്റെ പള്ളയ്ക്കു കുപ്പി കേറിയില്ല. അല്ലെങ്കില്‍ തല്ലിപ്പൊട്ടിച്ചു പള്ളേക്കേറ്റിയേനെ.
എന്നാലും അവന്‍ പറഞ്ഞതും കാര്യമാണല്ലോ, ഇടക്കൊക്കെ ഒരു ചേഞ്ച് വേണ്ടേ, ആന്‍ ഐഡിയ ക്യാന്‍ ചേഞ്ച് യുവര്‍ ലൈഫ് എന്നാണല്ലോ ആപ്തവാക്യം.
തീരുമാനമായി എന്നും ഈ കലുങ്കിലിരുന്നു മദ്യപിക്കുന്നതാണല്ലോ പ്രശ്നം, സ്ഥലം മാറിപ്പിടിക്കാം,

എടു വണ്ടി പോട്ട് വണ്ടി മൂന്നാറിനു.

പിറ്റേ ദിവസം രാവിലെ തന്നെ  വിട്ടു വണ്ടി മൂന്നാറിന്, പത്തുമണിയാകുന്നുണ്ടോ എന്നു ശ്രദ്ധിച്ചാണ് എല്ലാവരുടെയും ഇരിപ്പു, പരീക്ഷ തുടങ്ങാനുള്ള മണിയടിക്കുന്നതിനു മുന്‍പത്തെ പോലുള്ള പിടച്ചില്‍ എല്ലാവര്‍ക്കും, വീട്ടീന്നടിച്ചു മാറ്റിയ സാധനങ്ങള്‍ വിറ്റിട്ടു വേണം തൊണ്ട നനക്കാനുള്ള സാധനം മേടിക്കാന്‍. ഇന്നലെ ഭക്തിപൂര്‍വ്വം വിളക്കു കത്തിച്ചതിന്റെ പ്രയോജനം കിട്ടി, വിളക്കിനൊക്കെ എന്താ വില.

വെള്ളയില്‍ കറുത്ത അക്ഷരത്തിലൊരു ബോര്‍ഡിന്റെ മുന്നില്‍ വണ്ടി നിന്നു. വണ്ടീടെ ഒരുത്തരവാദിത്വം, ഹൊ നമിച്ചണ്ണാ. പിന്നങ്ങോട്ട് ആഘോഷത്തിമിര്‍പ്പിലായിരുന്നു. പാട്ടും കൂത്തും ബഹളവുമൊക്കെയായി അടിപൊളി.  അങ്ങനെ മൂന്നാറെത്തി, തണുപ്പു കൂടി വരുന്നു, കുപ്പി തീര്‍ന്നും വരുന്നു, ഇനി പ്രവാസിയുടെ മകന്‍ നന്ദു തന്നെ ശരണം, മുത്തപ്പാ കനിയണേ.

അങ്ങനെ രാജമലയില്‍ എത്തി, പാസെടുക്കാന്‍ ഒരുത്തനെ പറഞ്ഞു വിട്ടു ബോധമുള്ളവര്‍ ബോധം കെടാനും ബോധമില്ലാത്തവര്‍ ഒരു ബോധവുമില്ലാതെ കിടക്കാനും ശ്രദ്ധിച്ചു പോന്നു.

“നുമ്മ സ്റ്റുഡന്റ്സല്ലേടേ കണ്‍സഷന്‍ കിട്ടുമോന്നു നോക്കീട്ടു വരാം,”

ങേഹേ ദാഹജലത്തിനു കയ്യില്ലാതെ കാശെറക്കിയ ഗള്‍ഫന്‍ നന്ദു ദോ മൂന്നു രൂഫാടെ പാസിനു കണ്‍സഷന്‍ ചോയ്ക്കാന്‍ പോണു. ചുമ്മാതല്ല ഏതോ കുറെ തരുണീമണികള്‍ വന്ന ബസൊരെണ്ണം ദോ ലപ്പുറത്തു കിടക്കുന്നു. കയ്യില്ലാത്ത ബനിയനും കഴുത്തിലൊരു ജാക്കറ്റു വളച്ചു കെട്ടിയതും കൊഴുത്തുരുണ്ട മസിലുകളുമായി (മരുന്നടിച്ചതാണെന്നു ഞങ്ങളും പാരമ്പര്യമായിട്ടു കിട്ടിയതാണെന്നവനും പറയുന്ന) ആകപ്പാടെ ഒരു ഹൃതിക് രോഷന്‍ ലുക്കിലാണു നന്ദുവിന്റെ പോക്ക്.

വണ്ടി കിടക്കുന്നതിന്റെ ഇടതു വശത്തായി ഒരു ബോര്‍ഡ്. പരിസരം മലിനമാക്കരുത്, ചപ്പുചവറുകള്‍ ഇടരുത്, എന്നൊക്കെ. കേരളം തന്നെയാണോ എന്നൊന്നു കൂടി നോക്കി കാരണം പരിസരം അത്രക്കു ക്ലീന്‍. ഹൊ സമ്മതിക്കണം ഇക്കണ്ട മലയാളികളൊക്കെ അവിടെ ചെന്നിട്ടും ഇത്രേം വൃത്തിയായിട്ടവിടം കിടക്കുന്നല്ലോ.

പിന്നിലിരുന്നു പാത്തുവിന്റെ വക  (നോക്കണ്ട ആണു തന്നാ ആമിനത്താത്തയുടെ ഫാന്‍ ആയതു കാരണം വീണ പേരാ)

“ഈ ബോര്‍ഡിന്റെയൊക്കെ കീഴേല്‍ ചെന്നു രണ്ടു വാളും വച്ചങ്ങു കിടക്കണം”

പറഞ്ഞു തീര്‍ന്നില്ല

ഗ്വാ ഗ്വാ എണ്ണി രണ്ടു വിളീ

മുന്നിലത്തെ സീറ്റില്‍ ഓഫായികിടന്ന വാസു കൊടുത്തു ഒന്നാംതരം വാള്‍, അതങ്ങനെ പരിച പോലെ കൃത്യം ആ ബോര്‍ഡിന്റെ താഴെ തന്നെ ചെന്നു കിടന്നു, ഹൊ എന്തൊരുന്നം.
പാസ് കൌണ്ടറിന്റെ അടുത്തൂന്നും എന്തൊക്കെയോ ഭാഷയില്‍ വാസുവിനെ അനുമോദിക്കുന്നതു കേള്‍ക്കാം, കയ്യടി കിട്ടുമോ എന്നു സംശയിച്ചു, ശൊ ഐഡിയാ സ്റ്റാര്‍സിംഗര്‍ അന്നുണ്ടായിരുന്നെങ്കില്‍ അഞ്ചാറു എസ്. എം. എസും കൂടെ ചോദിച്ചേനെ, തരുണീമണികള്‍ പുഞ്ച്ചിരി പൊഴിക്കുന്നു, എസ്. എം. എസ് അയക്കും ഉറപ്പ്. വണ്ടിക്കുള്ളില്‍ ബോധം കെടാന്‍ ശ്രമിച്ചോണ്ടിരുന്നവരെല്ലാം പെട്ടന്നു ഫിറ്റായി ബോധം പോയി. ഇത്രേം മദ്യം വലിച്ചു കയറ്റണ്ട വല്ല കാര്യോമൊണ്ടാരുന്നോ, ഇവനീ വാളങ്ങു നേരത്തെ വക്കരുതാരുന്നോ.

തരുണീമണികളുടെ ചിരിക്കു ശബ്ദം കൂടുന്നോ എന്നു സംശയം തോന്നിയാണ് ബോധം കെട്ടവരെല്ലാം പതുക്കെ തല ഉയര്‍ത്തി നോക്കിയത്.

കണ്‍സഷന്‍ വാങ്ങാന്‍ പോയ നന്ദു ഇതാ രണ്ടു ബക്കറ്റു നിറയെ കണ്‍സഷനുമായി വരുന്നു. പുറകേ അവന്റെ മസിലുകളെ അനുമോദിച്ചു കൊണ്ട് അവിടുത്തെ ഏതോ ഒരു സെക്യൂരിറ്റിക്കാരനും, നടുറോഡില്‍ നിന്നും വാളു കഴുകുന്ന നന്ദുവില്‍ നിന്നും എല്ലാവരും, തിരിഞ്ഞു വാസുവിനെ നോക്കി,ഒന്നുമറിയാത്ത പോലെ പാവം ഓഫായി കിടക്കുന്നു.

Thursday 3 June, 2010

ഒരു വിവാഹവും ചില പൈങ്കിളി ചിന്തകളും




വധു


ദേവേട്ടാ മാപ്പ്, ഇന്നു ഞാന്‍ മറ്റൊരാളുടേതാവുകയാണ്, നമ്മളൊരുമിച്ചു കണ്ട സ്വപ്നങ്ങളെല്ലാം വെറും പാഴ് കനവുകളാകുന്നു. ദേവേട്ടനുമൊന്നിച്ചുള്ള ഒരു ജീവിതം ഞാന്‍ എത്ര കൊതിച്ചിരുന്നെന്നോ. പക്ഷേ ഇന്നലെ വന്ന പുത്തന്‍പണക്കാരന്റെ പണക്കൊഴുപ്പിന്റെ മുന്നില്‍ വീണു പോയ എന്റെ അച്ഛന് ഈ മകളുടെ മനസു കാണാനായില്ല. കുഞ്ഞുന്നാള്‍ മുതല്‍ പറഞ്ഞു പഠിപ്പിച്ച ദേവിയുടെ ദേവേട്ടനെ എല്ലാവരും ഒരു ദിവസം കൊണ്ടു മറന്നു. പിച്ചവക്കുന്ന കാലം മുതലേ എന്നെ സ്വന്തമാക്കിയ ആളെ പക്ഷേ മറക്കാനെനിക്കാവുന്നില്ലല്ലോ. ഇടവഴികളിലും പാടവരമ്പത്തും വച്ചു നാം കൈമാറിയ പ്രണയ നിമിഷങ്ങള്‍ മാത്രം മതി ഇനിയുള്ള നാളുകള്‍ എനിക്കു ജീവിക്കാന്‍. ദേവേട്ടന്‍ പകര്‍ന്നു തന്ന ചുംബനങ്ങളുടെ ചൂടും ചൂരും എന്നും ഈ ദേവിയുടെ മനസിലുണ്ടാവും. ദേവേട്ടന്റെ ദേവിയുടെ വിവാഹം അല്ല ഇന്നു നടക്കുന്നത്, ദേവിയുടെ മരണമാ‍ണ്. ഒരു ജീവഛവം പോലെ ഈ ജന്മം മുഴുവനും ദേവേട്ടനെ മാത്രം മനസില്‍ കണ്ടു ഞാന്‍ ജീവിക്കും. ഈ വൈകിയ വേളയിലെങ്കിലും ദേവേട്ടന്‍ എന്നെ വന്നു വിളിക്കുമെന്നു തന്നെയാണു ഞന്‍ പ്രതീക്ഷിക്കുന്നത്. എവിടെയാണെങ്കിലും എന്റെ ദേവേട്ടനോടൊത്തുള്ള ജീവിതം എനിക്കു സ്വര്‍ഗമാണ്, ദേവേട്ടന്റെ വിളിക്കായി കാത്തിരിക്കുകയാണു ദേവി.....


വരന്‍


ഞാന്‍ ഭാഗ്യവാനാണ്, അല്ലെങ്കില്‍ ദേവത പോലൊരു പെണ്ണിനെ ജീവിത സഖിയാക്കുവാന്‍ എനിക്കു സാധിക്കുമായിരുന്നില്ലല്ലോ. കഴിഞ്ഞു പോയ എന്റെ ജീവിതത്തിലേക്കൊരു തിരിഞ്ഞുനോട്ടം നടത്തിയാല്‍ കുടുംബത്തില്‍ പിറന്നതു പോയിട്ടു പെണ്ണു പോലും കിട്ടുമായിരുന്നോ എന്നു തന്നെ സംശയമായിരുന്നു. പക്ഷേ ഇന്നെന്റെ കയ്യില്‍ കാശുണ്ട്. ആ കാശിന്റെ മിനുക്കം കണ്ടാണല്ലോ മന്ദാകിനിയില്‍ മാധവന്റെ മകള്‍ ദേവി എന്നെ സൌന്ദര്യത്തിടമ്പിനെ ഇന്നെനിക്കു സ്വന്തമാക്കാന്‍ കഴിയുന്നത്. കല്യാണം ആലോചിച്ചു വന്ന അന്നു തന്നെ എന്റെ സ്വത്തു വിവരങ്ങള്‍ ഗോവിന്ദേട്ടന്‍ വിവരിക്കുമ്പോളുള്ള മാധവന്റെയും ഭാര്യയുടെയും താല്പര്യം ഞാന്‍ കണ്ടതാണല്ലോ. പണമുള്ളതു കൊണ്ട് എന്റെ എല്ലാ സ്വഭാവദൂഷ്യങ്ങളും മറന്ന് ദേവിയേപ്പോലൊരു സുന്ദരിയെ ജീവിതസഖിയായി കിട്ടി. കടന്നുവന്ന ഓരോ പെണ്‍കുട്ടികളെയും ആവശ്യം കഴിഞ്ഞു വലിച്ചെറിയുമ്പോള്‍ മനസിലുണ്ടായിരുന്നതൊരു പേടി മാത്രം ആയിരുന്നു. എനിക്കു കിട്ടുന്നത് ആരുടെ കളിപ്പാട്ടമായിരിക്കും എന്നത്. ആ കാര്യത്തിലും ഞാന്‍ ഭാഗ്യവാനാണ്. ആദ്യ കാഴ്ചയില്‍ തന്നെ എന്നെ വല്ലാതെ വശീകരിച്ചു കളഞ്ഞു അവള്‍. ഇന്നത്തോടെ അവള്‍ എന്റെ സ്വന്തമാകുന്നു. സമയം ഇത്തിരി വേഗത്തില്‍ നീങ്ങിയിരുന്നെങ്കില്‍ .......


കാമുകന്‍


ദേവീ, നിന്നെ ഞാന്‍ എന്തുമാ‍ത്രം സ്നേഹിച്ചിരുന്നു. നീ പിറന്നു വീണ അന്നു മുതല്‍ നീ എന്റേതെന്നു കേട്ടായിരുന്നു ഞാന്‍ വളര്‍ന്നത്. ആ നീ ഇന്നു മറ്റൊരാളുടേതാവുന്നു. നീ ഇപ്പോ കരുതുന്നുണ്ടാവും ഒരു സിനിമയിലെ നായകനേപ്പോലെ ഞാന്‍ വന്നു നിന്നെയും വിളിച്ചിറക്കി പോരുമെന്നു. ജീവിതം ചിലപ്പോളൊക്കെ അങ്ങനെയാണു മോളെ. നാം ആഗ്രഹിക്കുന്നതൊന്നു, ദൈവം കല്പിക്കുന്നതു മറ്റൊന്ന്. കുറച്ചൊക്കെ നമ്മള്‍ പ്രാക്റ്റിക്കലായി ചിന്തിക്കണം. പിന്നെ നിന്നെ കെട്ടുന്നവന്‍ നിന്നെ ഉടനെയൊന്നും ഗള്‍ഫിലേക്കു കൊണ്ടു പോകില്ല എന്നാണു ഞാന്‍ അറിഞ്ഞത്. അപ്പോള്‍ പിന്നെ എന്തു പ്രശ്നം. നമുക്കു പഴയപോലെ തന്നെ സുഖമായി ഇവിടെ ജീവിക്കാം. എനിക്കൊരു പേടിയുണ്ടായിരുന്നു നീ വല്ല ആത്മഹത്യാ ഭീഷണിയോ മറ്റോ മുഴക്കുമോന്നു. ഭാഗ്യം അത്തരം വിഡ്ഡിത്തരങ്ങള്‍ ഒന്നും നിന്റെ ഭാഗത്തു നിന്നുണ്ടായില്ലല്ലോ. അല്ല നീ അങ്ങനെയൊന്നും ചെയ്യില്ല എന്നെനിക്കറിയാം. പിന്നെ എനിക്കു ചില നല്ല കല്യാണാലോചനകള്‍ ഒക്കെ വരുന്നുണ്ട്. ഗോവിന്ദേട്ടന്‍ തന്നെയാണ് ഇതിന്റെയും ആള്. ഏതായാലും ഞന്‍ കുറച്ചു നാളുകള്‍ കൂടി കഴിഞ്ഞേ കല്യാണത്തേ പറ്റി ചിന്തിക്കുന്നുള്ളു. രണ്ടാഴ്ച കഴിയുമ്പോള്‍ മധു തിരിച്ചു പോകുമല്ലോ അല്ലേ. അപ്പോ നമുക്കു തമ്മില്‍ കാണാം. നല്ലൊരു വിവാഹ ജീവിതം നിനക്കു കിട്ടട്ടേ എന്നാശംസിക്കുന്നു

Monday 31 May, 2010

നന്ദന

ഗോപുരവാതിലില്‍ കാറിന്റെ മുന്‍സീറ്റിലിരുന്നു മനുവിനു കാണാം ഇപ്പോള്‍ അമ്മയെ. നടക്കുമുന്നില്‍ തൊഴുകൈകളോടെ മക്കളുടെ നല്ലതിനു വേണ്ടി പ്രാര്‍ഥിക്കുന്നു, ദൈവങ്ങള്‍ക്കു സമാധാനംകൊടുക്കുന്നില്ല പാവം. അമ്മയുടെ നല്ല കുട്ടിയാവാന്‍ ഒരിക്കലും കഴിഞ്ഞിട്ടില്ലല്ലോ എന്നോര്‍ക്കുമ്പോള്‍, മനുവിന്റെ ഉള്ളിലെവിടെയോ ഒരു തേങ്ങലുയര്‍ന്നതു പോലെ. തൊഴുതു കഴിഞ്ഞു, അമ്മ വരുന്നുണ്ട്, കൂടെ ഒരു പെണ്ണുമുണ്ടല്ലോ ഒരു കുട്ടിയും, എങ്ങോ കണ്ടു മറന്ന ഛായ, ആരാണത്, ഈശ്വരാ നന്ദനഅല്ലേ അത്. ഇവള്‍ എങ്ങനെ ഇവിടെ, നോക്കി നില്‍ക്കെ അവരിങ്ങടുത്തെത്തി. നന്ദന മാത്രമല്ലഅഭിലാഷും മകളും ഉണ്ട് കൂടെ, എന്തു പറയും അവരോട് ഞാന്‍.

മനുവേട്ടാ, നന്ദനയുടെ ആ വിളി ഉള്ളം തകര്‍ക്കുകയാണൊ, ഹായ് മനു എന്നു നീട്ടിപ്പിടിച്ച കയ്യുമായിഅഭിലാഷ്, നോക്കിയതു മകളെയാണു പക്ഷേ, നല്ല ഓമനത്തമുള്ള കുഞ്ഞ്. അവരെന്തൊക്കെയോഅമ്മയോടു പറയുന്നുണ്ട്, ഒന്നും മനുവിന്റെ കാതുകളില്‍ വീഴുന്നുണ്ടായിരുന്നില്ല, അവന്റെ ശ്രദ്ധ മുഴുവനുംആ കുഞ്ഞിലായിരുന്നു, മനസു പിന്നിലേക്കു സഞ്ചരിക്കുകയും.
ഓഫീസിലെ മടുപ്പിക്കുന്ന ഏകാന്തകളില്‍ തല ചായ്ച്ചിരുന്ന ഒരു മദ്ധ്യാഹ്നത്തിലായിരുന്നു അവള്‍ക്യാബിനിലേക്കു കയറി വന്നത്. മുറിയിലാകെ നിറഞ്ഞ മുല്ലപ്പൂവിന്റെ വാസന മനുവിനെ ഉണര്‍ത്തി. ചന്ദനക്കുറിയും സെറ്റ് സാരിയുമൊക്കെയായി മുന്നിലൊരു ദേവത നിക്കുന്നതു പോലെ തോന്നി മനുവിന്. കണ്ണെടുക്കാതെ അവളെ തന്നെ നോക്കി നിന്നതു കൊണ്ടാവാം അവള്‍ ഒന്നമ്പരന്നതു പോലെവിളിച്ചു.
സാര്‍ ......
സ്വപ്നലോകത്തു നിന്നുണര്‍ന്നതു പോലെയായി മനു, പിന്നെ പെട്ടന്നു മനസാന്നിദ്ധ്യം വീണ്ടെടുത്തുപറഞ്ഞു
യേസ് .....
ഞാന്‍ നന്ദന, കൈരളി പ്രസിലെ ....
ഓ അവിടുത്തെ പുതിയ സ്റ്റാഫ് അല്ലേ ..
അതെ ഇതിവിടെ തരാന്‍ പറഞ്ഞു
ഒരു കല്യാണകുറി നീട്ടികൊണ്ടവള്‍ പറഞ്ഞു, ഇന്നലെ തന്റെ കല്യാണക്കുറി പ്രിന്റ് ചെയ്യാന്‍കൊടുത്തതിന്റെ പ്രൂഫ്, സുവര്‍ണ്ണ ലിപികളില്‍ അച്ചടിച്ചിരിക്കുന്നു, മനു വെഡ്സ് നിത്യ, കൊള്ളാം
ശരി പ്രിന്റ് ചെയ്തേക്കാന്‍ പറയൂ.
അവള്‍ അതും വാങ്ങി പുറത്തേക്കു പോയി.

പിന്നെ പലപ്പോഴും ഓഫീസിന്റെ വരാന്തകളിലും ബസ് സ്റ്റോപ്പുകളിലും കണ്ടുമുട്ടി പരിചയം വളര്‍ന്നു. കൊച്ചു കൊച്ചു തമാശകളിലൂടെ ആ പരിചയം വളരുകയായിരുന്നു.
പിന്നെയെപ്പോഴോ അറിഞ്ഞു അവള്‍ ആരുമായോ സ്നേഹത്തിലായിരുന്നു എന്നു, അഭിലാഷ്, അതാണവന്റെ പേര്, അഭി എന്ന് വിളിക്കും. എന്നും താന്‍ കാണുന്നവന്‍, സംസാരിക്കുന്നവന്‍, കൂട്ടുകാരന്‍ എന്നു പറയാന്‍ പറ്റില്ല എങ്കിലും നല്ലൊരു പരിചയക്കാരന്‍, ഒരിക്കല്‍ അവനോടുചോദിക്കുകയും ചെയ്തു നന്ദനയെപറ്റി, പക്ഷേ എന്തോ അവന്‍ ഒരു താല്പര്യവുമില്ലത്തതുപോലെയാണു സംസാരിച്ചത്. ഇപ്പോള്‍ എന്തോ അവര്‍ തമ്മില്‍ അകല്‍ച്ചയില്‍ ആണ്. എന്താണുകാരണം എന്നറിയില്ല പക്ഷേ അവന്‍ ഇപ്പോള്‍ അവളെ കണ്ടാല്‍ ഒഴിഞ്ഞു മാറുന്നു, ഫോണ്‍ വിളിച്ചാല്‍എടുക്കുകയില്ല. നോക്കി നില്‍ക്കെ അവളുടെ കണ്ണുകള്‍ നിറയുന്നു. അന്നെന്തൊക്കെയോ പറഞ്ഞു മനുഅവളെ ആശ്വസിപ്പിച്ചു. സ്നേഹം സത്യമാണെങ്കില്‍ അവന്‍ ഒരിക്കല്‍ അതു തിരിച്ചറിയാതിരിക്കില്ലഎന്നൊക്കെ. അതോടെ ആ ബന്ധം ദൃഡമാവുകയയിരുന്നു. പ്രേമിച്ച പെണ്ണിനെ തന്നെ കല്യാണംകഴിക്കാനൊരുങ്ങുന്ന തന്നെ അവള്‍ ഒരിക്കലും തെറ്റിദ്ധരിക്കില്ല എന്നുറപ്പായിരുന്നത് കൊണ്ട് തന്നെഒരിക്കല്‍ അവളോട് ഒരു തമാശയെന്നോണം മനു ചോദിക്കയുണ്ടായി, നിത്യ എന്ന കാമുകി എനിക്കുംഅഭി എന്ന കാമുകന്‍ നിനക്കും ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷേ നീ എന്നെ ഇഷ്ടപ്പെടുമായിരുന്നോ ? അതിനവള്‍ പറഞ്ഞ മറുപടി, അഭിയും നിത്യയും ഉള്ളപ്പോള്‍ തന്നെ മനുവിനെഅവള്‍ക്കിഷ്ടമാണെന്നായിരുന്നു. ഒരു നിമിഷം തന്റെയുള്ളിലെ വില്ലന്‍ ഒന്നുണര്‍ന്നോ. ആ ബന്ധംമറ്റൊന്നാക്കി തീര്‍ക്കുവാന്‍ മനസിലിരുന്നാരോ പറയുന്നത് പോലെ തോന്നി മനുവിന്.
പെട്ടന്നാണവള്‍ ചോദിച്ചത് അഭിയുമായുള്ള പിണക്കം തീര്‍ക്കാന്‍ സഹായിക്കാമോ എന്ന്, പെട്ടന്നൊരുത്തരം കിട്ടിയില്ലെങ്കിലും മനു അവള്‍ക്കു വാക്കു കൊടുത്തു. അവരെ ഒന്നിപ്പിക്കാമെന്ന്.

പിറ്റേന്നു തന്നെ അഭിയുമായി സംസാരിച്ചു, നന്ദനക്കു പണ്ടൊരു സ്നേഹബന്ധമുണ്ടായിരുന്നുഎന്നതാണ് അവന്റെ പ്രശ്നം. അതു നേരോ നുണയോ എന്നത് അവനറിയില്ല. പക്ഷേ അവന്റെകൂട്ടുകാര്‍ അവനെ ചതിക്കില്ല എന്നതു കൊണ്ടും അവര്‍ പറഞ്ഞുള്ള അറിവായതുകൊണ്ടും അവന്‍ അതുകണ്ണുമടച്ചു വിശ്വസിക്കുന്നു. നന്ദനയോടു ചോദിച്ചപ്പോള്‍ തിരിച്ചറിവാകുന്ന പ്രായത്തില്‍ഇഷ്ടമാണെന്നു പറഞ്ഞയാളോടു തിരിച്ചു പറഞ്ഞ തമാശ ആയി അത്.
നന്ദന അതു നിഷേധിക്കാതിരുന്നപ്പോള്‍ പക്ഷേ മനുവിന്റെ ഉള്ളിലെ വില്ലന്‍ ഉണരുകയായിരുന്നു. എല്ലാം കച്ചവട കണ്ണുകളുമായി മാത്രം കാണുന്ന മനുവിന് തന്റെ മുന്നില്‍ കരയുന്ന നന്ദനവിലപേശിയുറപ്പിക്കാവുന്ന ഒരു വില്പനച്ചരക്ക് മാത്രമായി.
“നിനക്കു നിന്റെ അഭിയെ സ്വന്തമായി കിട്ടും പക്ഷേ ....”
“പക്ഷേ ...........” അവളുടെ കരയുന്ന മിഴികളില്‍ ഒരു പ്രതീക്ഷ തെളിയുന്നതു കാണാം
“നന്ദനാ ഞാന്‍ ഒരു കച്ചവടക്കാരനാണ്, ലാഭമില്ലാത്ത ഒരു കച്ചവടത്തിലും എനിക്കു താല്പര്യമില്ല, ഇവിടെ ഈ കച്ചവടത്തിലെനിക്കെന്താണു ലാഭം”
“മനുവേട്ടാ എന്റെ അഭിയെ എനിക്കു കിട്ടിയാല്‍ ഈ ജീവിതം മുഴുവനും ഞാന്‍ മനുവേട്ടനുകടപ്പെട്ടിരിക്കും”
“കടപ്പാടുകളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല, എനിക്കു വേണ്ടത് നിന്നെയാണ്, നിന്റെ ഈ ശരീരമാണ്, അതു തരാന്‍ നീ തയ്യാറാണെങ്കില്‍, ഞാന്‍ വാക്കു തരുന്നു അഭി നിന്റേതായിരിക്കും, നിന്റേതു മാത്രം .....”
നന്ദനയുടെ മുഖത്തു നോക്കി തന്നെയാണു മനു അല്ല അവന്റെ ഉള്ളിലെ വില്ലന്‍ അതു പറഞ്ഞത്

.....................................................................................

എടാ മനൂ ദാ ഇവര്‍ പോവുകയാണെന്നു നമുക്കും പോകാം
അമ്മയുടെ വാക്കുകളാണ് മനുവിനെ ഉണര്‍ത്തിയത്, നന്ദനയോടും അഭിയോടും യാത്ര പറഞ്ഞ് കാറ്സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ മനുവിന്റെ കണ്ണുകള്‍ ആ കുഞ്ഞിന്റെ മുഖത്തായിരുന്നു,
വീട്ടിലേക്കുള്ള യാത്രയില്‍ അവളുടെ നിഷ്കളങ്കമായ ചിരി മനുവില്‍ ഒരായിരം ചോദ്യങ്ങള്‍ഉയര്‍ത്തുകയായിരുന്നു.

Saturday 3 April, 2010

അന്നത്തെ ആ നട്ടുച്ച

ഒരു നട്ടുച്ച നേരത്തു പൊള്ളുന്ന വെയിലില്‍ വച്ചാണു അവളെ ഞാന്‍ ആദ്യമായി കണ്ടതു
വെയില്‍ന്റെ കാഠിന്യം കൊണ്ടാണെന്നു തോന്നുന്നു വാടിയ പൂ പോലെ തളര്‍ന്നിരുന്നു
അവള്‍ മേല്‍ച്ചുണ്ടില്‍ പറ്റിപ്പിടിച്ചിരുന്ന വിയര്‍പ്പുമണികളില്‍ സൂര്യന്റെ നേര്‍ത്ത രശ്മികള്‍ ചിത്രം വരക്കുന്നതു കാണുകയായിരുന്നു ഞാന്‍.
പതുക്കെ എപ്പോളോ അവള്‍ എന്നെയും ശ്രദ്ധിക്കുന്നു എന്നു എനിക്കു മനസിലാവാന്‍ തുടങ്ങി.
പിന്നെ പിന്നെ പലദിവസങ്ങളില്‍ പലയിടത്തും വച്ചു കാണാന്‍ തുടങ്ങി ഞങ്ങള്‍.
നോട്ടങ്ങളില്‍ കൂടി പരസ്പരം ഒരു പാടു വിശേഷങ്ങള്‍ ഞങ്ങള്‍ പങ്കുവച്ചു.
പിന്നീടെന്നോ ഒരിക്കല്‍ ഞങ്ങള്‍ തമ്മില്‍ സംസാരിക്കുവാന്‍ തുടങ്ങി, അങ്ങനെ പതിയെ പതിയെ പരസ്പരം ഇഷ്ടത്തിലായി, പിരിയാനാവാത്ത വിധം,
എന്തിനേറെ പറയുന്നു കൂട്ടുകാരെ ലവള്‍ ഇപ്പൊ എന്റെ വീട്ടില്‍ ഇരിപ്പുണ്ട്
എന്റെ സൊന്തം ഫാര്യയായി