വന്നു നോക്കിയവര്‍

എന്നെ പിന്തുടരുന്നവര്‍

Friday 18 June, 2010

വിശ്വസിച്ചാലും ഇല്ലെങ്കിലും

വൈകുന്നേരം സമയം ഏതാണ്ട് അഞ്ചുമണിയായിക്കാണും, ചങ്ങനാശേരിക്കു പോകുകയാണ്, ഞാനും ക്യാപ്റ്റനും, ഉടനേ തന്നെ തിരിച്ചു വരണ്ടതു കൊണ്ട്, ബൈക്കിലാണ് യാത്ര.
  

മുക്കട വനത്തിലേക്കു കടന്നു കുറച്ചു ദൂരം പോയിക്കാണും, വഴിയോരത്തു കുറേ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നു, ബ്ലോക്കൊന്നുമല്ല ഞങ്ങള്‍ക്കു കടന്നു പോകാം, പക്ഷേ അടുത്തെത്തിയപ്പോള്‍, വണ്ടിക്കെന്തോ കുഴപ്പം, നീങ്ങുന്നില്ല, ഒരു പുളച്ചിലും വെട്ടലും, തള്ളി നോക്കിയിട്ടും വണ്ടി അനങ്ങുന്നില്ല. വാഹനങ്ങളല്ലാതെ സമീപത്തെങ്ങും ഒരു മനുഷ്യനുമില്ല. എന്തു ചെയ്യണമെന്നറിയാതെ നിക്കുമ്പോള്‍ റോഡരികിലുള്ള ഇടവഴിയില്‍ നിന്നും ഒരാള്‍ കയറി വന്നു.

"വണ്ടി നിന്നു പോയി അല്ലേ"

"അതെ, എന്തു പറ്റിയെന്നറിയില്ല, സ്റ്റാര്‍ട്ടാവുന്നുണ്ട് പക്ഷേ നീങ്ങുന്നില്ല"

"സാരമില്ല, ആ സൈഡിലേക്കൊതുക്കി വച്ചിട്ടു ഈ വഴിയില്‍ കൂടി നടന്നോ, അവിടെ ഒരു വീടുണ്ട്, അവിടെ വരെ പോയിട്ടു വാ, അപ്പോഴേകും വണ്ടി ശരിയാകും."

"അല്ല ഞങ്ങള്‍ക്കു ചങ്ങനാശേരിക്കു പോകണ്ടതാ, ആ വീട്ടില്‍ ഞങ്ങളെന്തിനാ പോകുന്നത്."

"ഇത്രയും വണ്ടികള്‍ ഇവിടെ നിര്‍ത്തിയിരിക്കുന്നതു കണ്ടില്ലേ, പോയിട്ടു വാ, ശരിയാകും എല്ലാം,"

പറഞ്ഞുകൊണ്ടയാള്‍ ഒരു ബൈക്കില്‍ കയറി ഓടിച്ചു പോയി.


എന്തു ചെയ്യണം, ആകെ കണ്‍ഫ്യൂഷന്‍, നോക്കുമ്പോള്‍ അയാള്‍ പറഞ്ഞ വഴിയേ വീണ്ടും കുറേ ആള്‍ക്കാര്‍ വരുന്നുണ്ട്, എല്ലാവരുടേയും മുഖത്തെന്തോ ഒരു അരുതായ്ക. അവരും മുന്‍പേ പോയ ആളുടെ അതേ വാചകങ്ങള്‍ ആവര്‍ത്തിച്ചു.

"വരുന്നതു വരട്ടെ നമുക്കൊന്നു പോയി നോക്കാം"

എല്ലായ്പ്പോഴത്തേയും പോലെ ക്യപ്റ്റന്‍ ചാടിയിറങ്ങി, എന്നാപ്പിന്നെ പോയേക്കാം എന്താ കാര്യമെന്നറിയാമല്ലോ, ഞാനും പുറകേ നീങ്ങി. നടന്നു ചെല്ലുമ്പോള്‍ കാണാം വെട്ടുകല്ലു കൊണ്ടുള്ള ഓലമേഞ്ഞ ഒരു വീട്, ഒരുപാടാള്‍ക്കാര്‍ ഉണ്ടവിടെ, പരിചയക്കാര്‍ നിരവധി. എല്ലാവരുടേയും മുഖത്തു, ഭയമോ, ദൈന്യമോ എന്തോ ഒരു ഭാവം.

"ക്യാപ്റ്റാ നമുക്കു പോകണോ, എനിക്കെന്തോ പേടി തോന്നുന്നു."


"ഹ വാടാ ഏതായാലും നമ്മളിവിടെ വരെ വന്നു, എന്താന്നു നോക്കീട്ടു പോകാം"

ഒരു പരിചയക്കാരന്‍ ഉള്ളില്‍ നിന്നിറങ്ങി വരുന്നു, എന്താ കാര്യമെന്ന് അയാളോടു ചോദിച്ചപ്പോള്‍

"ഒന്നേ നോക്കാവൂ, അത്ര കഷ്ടമാണത്. "

പിന്നെയും ഒരു പേടി മനസില്‍, പിന്നെ കരുതി ഇത്രയധികം ആള്‍ക്കാര്‍ ഇവിടെ ഉണ്ടല്ലോ ഞാനെന്തിനാ പേടിക്കുന്നത്. 

ഉമ്മറത്തേക്കു കയറുമ്പോള്‍, തറയിലിട്ട പായയില്‍ ഇരിക്കുന്ന, വയസായ, മെല്ലിച്ച ഒരു സ്ത്രീ, പറഞ്ഞു.


"മോനേ അതു താഴേക്കിറങ്ങി വന്നു"

എന്തു വന്നുവെന്നു,  ഒന്നും മനസിലാകുന്നില്ല. രണ്ടും കല്പിച്ചു അകത്തേക്കു കയറി, ക്യാപ്റ്റന്‍ മുന്നിലും ഞാന്‍ പിറകിലുമായി.

മുറിക്കുള്ളില്‍, അരണ്ട വെളിച്ചം മാത്രമാണുള്ളത്,  പിന്നെ എന്തൊക്കെയോ മരുന്നുകളുടേയും പിന്നെ പറഞ്ഞറിയിക്കാന്‍ വയ്യാത്ത ഒരു ദുര്‍ഗന്ധവും, വെളിച്ചത്തില്‍ നിന്നു കയറിയതു കൊണ്ടാണെന്നു തോന്നുന്നു, ആദ്യം ഒന്നും കാണാന്‍ പറ്റിയില്ല, പതിയെ പതിയെ വ്യക്തമാകാന്‍ തുടങ്ങി. മുറിയില്‍ ഒരു കട്ടിലുണ്ട്, കട്ടിലില്‍ മെലിഞ്ഞുണങ്ങിയ ഒരു രൂപവും.

ഒന്നു കൂടി നോക്കിയപ്പോള്‍, ഒന്നുകൂടിയേ നോക്കാന്‍ പറ്റിയുള്ളു, സ്തംഭിച്ചു നിന്നു പോയി ഒരു നിമിഷം അത്ര ഭീകരമായിരുന്നു, ആ രൂപം. 

ഇടത്തേ കണ്ണു മുതല്‍ താടിയെല്ലു വരെ പൊള്ളിയടര്‍ന്ന് വികൃതമാക്കപ്പെട്ടിരുന്നു. വലതേ കവിളില്‍ നിന്നും മുഴ പോലെയെന്തോ ഒന്നു തൂങ്ങിയാടുന്നു. മുഖത്തു നിന്നും, ഉരുകിയ പ്ലാസ്റ്റിക്കു പോലെ മാംസം ഉരുകിയൊലിക്കുന്നു. ഇടത്തേ കണ്ണിന്റെ ഭാഗത്തു ചീര്‍ത്ത ഒരു മാംസക്കഷ്ണം മാത്രം. അതും പഴുത്തളിഞ്ഞ രീതിയില്‍. പക്ഷേ ആ മുഖത്തെ ഭാവം വേദനയുടേതായിരുന്നില്ല, പൈശാചികത നിറഞ്ഞ, ഇനിയും കൈമോശം വന്നിട്ടില്ലാത്ത കുടിലതയാര്‍ന്ന ജീവിതത്തിന്റെ ബാക്കിപത്രമെന്ന പോലെ, പ്രതികാരവാഞ്ഛയോടെ, ഒരു ഗൂഡ മന്ദഹാസത്തോടെ ആ രൂപം ഞങ്ങളെ കൈയ്യാട്ടി വിളിക്കുകയാണ്. നോക്കി നില്‍ക്കെ ആ രൂപം പതിയെ ഞങ്ങളുടെ അടുത്തേക്കു വരികയാണ്

ഒരു നിലവിളി എന്റെ തൊണ്ടയില്‍ നിന്നുയര്‍ന്നു. ഭയം എന്ന വികാരം എന്നെ കീഴ്പ്പെടുത്തിയ നിമിഷം, കണ്ണിലിരുട്ടു കയറുന്നതു പോലെ, ഒരു നിമിഷം

**************************************************************************************************************

ആരോ എന്നെ തട്ടി വിളിക്കുന്നു, കണ്ണു തുറന്നു നോക്കുമ്പോള്‍, എന്റെ നിലവിളിയും പിടച്ചിലും കണ്ടു ഭയന്നു നില്‍ക്കുന്ന ഭാര്യ, ചുറ്റും നോക്കി ഇതെവിടെയാണ്, ഹൊ സമാധാനം, എന്റെ വീടാണ്, അപ്പോ ഇത്രയും നേരം കണ്ടതു മുഴുവന്‍ സ്വപ്നമായിരുന്നു. എങ്കിലും കണ്ണടയ്ക്കുമ്പോള്‍ മനസില്‍ ആ രൂപമാണ്, ഒരു വിധത്തില്‍ നേരം വെളുപ്പിച്ചു.

**************************************************************************************************************

രാവിലേ ചായ കുടിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു ഫോണ്‍, ക്യാപ്റ്റനാണ്, പൊടിമോനെ പനിയായിട്ടു ഹോസ്പിറ്റലില്‍ കൊണ്ടു പോയിരിക്കുന്നു. പെട്ടന്നു തന്നെ തയ്യാറായി ചെന്നു, ക്യാപ്റ്റനേയും കൂട്ടി നേരേ ഹോസ്പിറ്റല്‍.  പൊടിയേ കണ്ടു, തൊട്ടാല്‍ പൊള്ളുന്ന പനിയാണവനു, പക്ഷേ പനിയിലുമുപരിയായി അവന്റെ മുഖത്തൊരു ഭയം പടര്‍ന്നിരിക്കുന്നു, ചോദിച്ചപ്പോള്‍, 


തലേ ദിവസം അവന്‍ മണിമലക്കു പോയിരുന്നു, തിരിച്ചു വന്നത് രാത്രിയാണ്, മുക്കട ആയപ്പോള്‍ വഴിയില്‍ ഒരാള്‍ കൈ കാണിച്ചു, വനമായതു കൊണ്ടവന്‍ നിര്‍ത്തിയില്ല പക്ഷേ അയാളെ കടന്നു മുന്നോട്ടു നീങ്ങിയപ്പോള്‍ ഡോറിന്റെ ഗ്ലാസില്‍ പറ്റിപ്പിടിച്ചതു പോലെ ആ മനുഷ്യന്റെ ബീഭത്സമായ മുഖം, കാറിനൊപ്പം നീങ്ങുന്നു.


ഞാന്‍ സ്വപ്നം കണ്ട അതേ സമയം, അതേ രൂപം, അതേ സ്ഥലം.

Tuesday 15 June, 2010

ഒരു വേലിചാട്ടത്തിന്റെ ഓര്‍മ്മയ്ക്ക്

കുട്ടിക്കാലം, പ്രത്യേകിച്ചു പഠന കാലം, രസമുള്ള കുറേ ഓര്‍മ്മകളുടെ കാലം

വീടും വിദ്യാലയവുമായി കഷ്ടിച്ചു നാലു കിലോമീറ്റര്‍ വ്യത്യാസം, അതുകൊണ്ടു ദിവസവും നടന്നായിരുന്നു സ്കൂളില്‍ പോക്ക്. കുറുക്കുവഴികള്‍ ഇഷ്ടം പോലെ ഉള്ള നാടായിരുന്നത് കൊണ്ട് പലദിവസവും പല വഴികളില്‍ കൂടി ആയിരുന്നു വീട്ടിലെത്തിയിരുന്നത്, ഒരു ദിവസം പോയ വഴിയേ പിന്നൊരാഴ്ചത്തേക്കു പോകാന്‍ പറ്റില്ലായിരുന്നു, വഴീലുള്ള വീട്ടുകാര്‍ക്കൊക്കെ ഭയങ്കര സ്നേഹമാന്നേ, പറമ്പിലെ ചക്കേം മാങ്ങേമൊക്കെ അവരു പറിച്ചു തരും പക്ഷേ കമ്പടക്കമാണെന്നു മാത്രം.

ഞാനും പൊടിമോനും (പേരു പൊടിയെന്നാണെങ്കിലും അന്നേ അവന്‍ ഒരു ഗുണ്ടുമോനാ) ക്യാപ്റ്റന്‍ സജിയും ഒരുമിച്ചായിരുന്നു വരവും പോക്കുമൊക്കെ.

കുറുക്കുവഴികളില്‍ ഞങ്ങള്‍ക്കേറ്റവും ഇഷ്ടപ്പെട്ട വഴിയാണു തളികപ്പാറ തോട്ടത്തിലെ വഴി. സ്കൂളിനോട് ചേര്‍ന്നുള്ള പള്ളിയുടെ പിന്നിലാണ് തോട്ടം. തോട്ടത്തില്‍ കൂടി അധികം നടപ്പുകാരില്ല എന്നതും മാവ് പ്ലാവ് തെങ്ങു മുതലായവ ആ വഴിയില്‍ ഒരുപാടുണ്ട് എന്നതും മാത്രമല്ല അതിലേ പോയാല്‍ ഒരു തോടു കടക്കണം എന്നുള്ളതും ഞങ്ങളെ ഒരുപാടാകര്‍ഷിച്ചിരുന്നു. വൈകുന്നേരം കുളിച്ചു വൃത്തിയായി വീട്ടില്‍ ചെന്നു കയറുമ്പോഴുള്ള വീട്ടുകാരുടെ ആ സ്നേഹം കാണാന്‍ വേണ്ടി മാത്രം.

മഴക്കാലമൊഴിച്ചുള്ള ദിവസങ്ങളില്‍ ഞങ്ങളുടെ സ്ഥിരം യാത്ര അതിലേ ആയിരുന്നു. മഴക്കാലത്ത് അതിലേ പോയിട്ടും
വലിയ പ്രയോജനമില്ല എന്നതു കൊണ്ടു തന്നെ, തോടു കടക്കാന്‍ പറ്റില്ലല്ലോ.

അങ്ങനെ ഒരു മഴക്കാലത്ത് ഞങ്ങള്‍ കേട്ടു തളികപ്പറത്തോട്ടം വേലി കെട്ടി അടച്ചത്രേ. സംഭവം ശരിയാണോന്നറിയണമല്ലോ. പള്ളിയുടെ പിന്നിലേക്കൊരോട്ടമായിരുന്നു, ചുറ്റിലും മുള്ളുവേലി കെട്ടി അടച്ചിരിക്കുന്നു. പാസ്സെടുത്താല്‍ അതിലേ പോകാമെന്ന് ഇംഗ്ലീഷില്‍ എഴുതി വച്ചിരിക്കുന്നു.

ഞങ്ങളും മലയാളികള്‍ തന്നെയായിപ്പോയില്ലേ, അപ്പോത്തന്നെ ശപഥമെടുത്തു, ഇന്നിതിലേ പോയിട്ടു തന്നെ ബാക്കി കാര്യം. സ്കൂള്‍ വിട്ടതും സംഘം തയ്യാറായി നേരേ പള്ളിയുടെ പിന്നിലേക്ക്, ക്യാപ്റ്റന്‍ ആദ്യം വേലി ചാടി കടന്നു, പിന്നാലെ ഞാനും, നടക്കാന്‍ തുടങ്ങുമ്പോള്‍ ഒരു വിളി പിന്നില്‍ നിന്നു.

ഹെന്ത് മാന്യമായിട്ടൊരു കള്ളത്തരം കാണിക്കുന്നതിനു മുന്നേ പിടി വീഴുന്നോ എന്നു ചിന്തിച്ചു തിരിഞ്ഞു നോക്കുമ്പോള്‍ വേലിയില്‍ പിടിച്ചു പൊടി ദയനീയമായി നില്‍ക്കുന്നു. വണ്ണം കാരണം അവനു വേലിചാടാന്‍ പറ്റുന്നില്ല. ക്യാപ്റ്റന്‍ തിരിച്ചു ചാടി അവനെ തള്ളി വേലിയുടേ മുകളില്‍ എത്തിച്ചു, പിന്നെ നിലത്തിരുന്നു കിതയ്ക്കാന്‍ തുടങ്ങി, മേഴ്സിച്ചേച്ചീടെ വീട്ടിലെ ഡോബര്‍മാന്‍ കിതയ്ക്കുന്നതു പോലെ, ഇവനിതിനിടയ്ക്കിതെങ്ങനെ പഠിച്ചു, അസ്സലു മിമിക്രിക്കാരന്‍ തന്നെ. 
ഞാന്‍ വളരെ കഷ്ടപ്പെട്ടു പൊടിയെ വലിച്ചു താഴെയിറക്കി, പൊത്തോന്നൊരു ശബ്ദത്തോടെ ഞങ്ങള്‍ രണ്ടും ഒരു റബ്ബര്‍ മരത്തിന്റെ ചുവട്ടില്‍, ദൈവത്തിനാണെ ഇന്നും എനിക്കു മനസിലായിട്ടില്ല മുകളീന്നു വീണ അവന്റെ മുകളില്‍ ഞാനെങ്ങനെ വീണെന്നു. അക്കോഡിംഗ് ടു മാത്തമാറ്റിക്സ് അങ്ങനെ വരാന്‍ ഒരു വഴിയുമില്ലല്ലോ.

അങ്ങനെ ഞങ്ങള്‍ വിജയകരമായി തളികപ്പാറത്തോട്ടത്തില്‍ കൂടിയുള്ള യാത്ര പുനരാരംഭിച്ചു.  മൂന്നാലു ദിവസം യാത്ര സുഗമമായി പൊക്കോണ്ടെയിരുന്നു. വേലി ചാടാന്‍ പൊടി പഠിച്ചില്ലെങ്കിലും അതിവിദഗ്ധമായി അവനെ തള്ളിക്കയറ്റാന്‍ ക്യാപ്റ്റനും, അവന്‍ വീണാലും  വീഴാതെ ഒഴിഞ്ഞു മാറാന്‍ ഞാനും നന്നായി പഠിച്ചു.

അങ്ങനെ ഞങ്ങളുടെ യാത്രയുടെ അഞ്ചാം ദിവസം

അഭ്യാസപ്രകടനങ്ങള്‍ക്കു ശേഷം ഞങ്ങള്‍ തോട്ടത്തില്‍ കൂടി വരുമ്പോള്‍, മുന്നില്‍ വിറകു കോതിക്കൊണ്ട് രാജന്‍ പി ദേവു ലുക്കില്‍ ഒരാള്‍,

മുന്നില്‍ നടക്കുന്ന ക്യാപ്റ്റന്‍ പറഞ്ഞു

നോക്കണ്ട, നേരേ നടന്നോ

ക്യാപ്റ്റന്‍ പറഞ്ഞാ പിന്നെ അപ്പീലില്ലല്ലോ ഇനി അഥവാ തല്ലു കിട്ടിയാലും മുന്നില്‍ നടക്കുന്ന ആള്‍ക്കിട്ടു കിട്ടിക്കഴിഞ്ഞല്ലേ നമുക്കിട്ടു കിട്ടൂ എന്ന ധൈര്യത്തില്‍ പൊടിമോനേ പേടിയുണ്ടെങ്കില്‍ എന്റെ കയ്യില്‍ പിടിച്ചോ എന്നു പറഞ്ഞു നടന്നു.

എവിടെപ്പോകുവാടാ ഇതിലേ,

പൊടിമോന്‍ എന്നെ പിടിച്ചു കുലുക്കാന്‍ തുടങ്ങി അതു കാരണം ഞാന്‍ നിന്നു തുള്ളാനും ശെടാ ഇവനിതെന്തിന്റെ കേടാ ഇങ്ങനെ പേടിച്ചാലോ, വല്ലോരും കണ്ടാല്‍ ഞാന്‍ നിന്നു വിറയ്ക്കുവാണെന്നല്ലേ കരുതു.

ഓ വെറുതെ ചേട്ടാ,

ഹാവൂ ക്യാപ്റ്റന്റെ നാവു പൊന്തി

ഇതിലേ നടക്കരുതെന്നു അവിടെ എഴുതിവച്ചിട്ടില്ലേടാ

കയ്യിലെ പിടുത്തം വിട്ടു ! തിരിഞ്ഞു നോക്കുമ്പോള്‍ ഞാനീ നാട്ടുകാരനേ അല്ല എന്ന മട്ടില്‍ പൊടി അതാ മൂന്നാലു മീറ്റര്‍ പുറകില്‍ തിരിഞ്ഞു നടക്കുന്നു.

അതു പിന്നെ ചേട്ടാ ഇതിലേ പൊയാല്‍ പെട്ടന്നു വീട്ടിലെത്താം

കണ്ടോ ഇങ്ങനെ വേണം ക്യപ്റ്റന്മാരായാല്‍, ഒറ്റക്കു നിന്നു പൊരുതുന്നതു കണ്ടാ

ഇതിലെ പോയാല്‍ പെട്ടന്നു .......... ലെത്താം

ചേട്ടന്റെ വക, ആഹാ ഈ വഴി അങ്ങോട്ടുമുള്ളതാ എന്ന മട്ടില്‍ ക്യാപ്റ്റന്‍ എന്നെ ഒന്നു നോക്കി, ഒന്നും മിണ്ടാതെ 180 ഡിഗ്രി ആംഗിളില്‍ തിരിഞ്ഞു ഞാന്‍ പൊടിയുടെ പുറകേ  നടന്നു, പൊടി അതാ നടത്തത്തിന്റെ വേഗത കൂട്ടുന്നു.

ക്യാപ്റ്റന്‍ അപ്പോളും പുതിയ എന്തെങ്കിലും അറിവു കൂടി ചേട്ടനില്‍ നിന്നും കിട്ടും എന്ന മട്ടില്‍ ചേട്ടനെ പ്രതീക്ഷയോടെ നോക്കി നില്‍ക്കുന്നു.

യെവടെ ചേട്ടനു നമ്മുടെ അത്രേം പോലും അറിയില്ല, ലോക്കല്‍ വാക്കുകള്‍ ഏതൊക്കെയോ വിളിച്ചു കൂവിക്കൊണ്ടു ചേട്ടന്‍ ഒരു വലിയ വടി എടുത്തതും എന്റെ കാലുകള്‍ക്കും വേഗത കൂടാന്‍ തുടങ്ങി, തിരിഞ്ഞു നോക്കുമ്പോള്‍ ,

ക്യാപ്റ്റന്‍ ഇതാ സിംഗിളിനു ബാറ്റു ചെയ്തിട്ടു ഡബിളിനു ശ്രമിക്കുന്നതു പോലെ പാഞ്ഞു വരുന്നു.

ആദ്യം ഓടിയ പൊടിയെ പുച്ഛത്തോടെ ഒന്നു നോക്കി അവനെ മറികടന്നു മുന്നോട്ടു നോക്കുമ്പോള്‍ അവസാനം ഓടിയ ക്യാപ്റ്റന്‍ ഇതാ എന്നെയും കടന്നു വേലിക്കരികിലെത്തിയിരിക്കുന്നു.

വേലി കടന്നു പള്ളിമുറ്റത്തു നിന്നു കിതയ്ക്കുന്നതിനിടയിലാണ് പൊടിയുടെ കാര്യം ഞങ്ങള്‍ ഓര്‍ക്കുന്നത്,

നോക്കുമ്പോള്‍ കഴിഞ്ഞ അഞ്ചു ദിവസമായി ക്യാപ്റ്റന്‍ തള്ളി വേലിക്കു മുകളില്‍ എത്തിച്ചിരുന്ന, ഞാന്‍ ജീവന്‍ പണയം വെച്ചു താഴെ ഇറക്കിയിരുന്ന പൊടിമോനതാ

വടക്കന്‍ പാട്ടിലെ അങ്കച്ചേകവനേപ്പോലെ വേലിയില്‍ സ്പര്‍ശിക്കുക പോലും ചെയ്യാതെ പറന്നു വരുന്നു.

Tuesday 8 June, 2010

പരിസരമലിനീകരണം

എന്നും ഒരേ പോലെ തന്നെ വൈകിട്ടാവുമ്പോ കൂടുന്നു, സര്‍ക്കാരിറക്കുന്നതില്‍ ഏറ്റവും വീര്യം കൂടിയ ഐറ്റം തന്നെ വാങ്ങിച്ചു (കയ്യിലെ കാശതിനേ തികയൂ അതുകൊണ്ടാ) ഏതെങ്കിലും കലുങ്കില്‍ ചാരിയിരുന്നതു വലിച്ചു കേറ്റുന്നു. അന്നും പതിവു പോലെ കീടമടിച്ചു കണ്ണു തള്ളിയിരിക്കുമ്പോളാണ്, വാസുവിന് ബോധോദയം ഉണ്ടായത്,

“ഛെ നമ്മളൊക്കെ എന്താടേ ഇങ്ങനെ, എന്നും ഈ കലുങ്കും മദ്യപാനവും, നമുക്കൊക്കെ നന്നായിക്കൂടേടാ.”

 അടുത്ത കുപ്പിമേടിക്കാന്‍ കയ്യില്‍ കാശില്ലാത്തതു കൊണ്ടു മാത്രം വാസുവിന്റെ പള്ളയ്ക്കു കുപ്പി കേറിയില്ല. അല്ലെങ്കില്‍ തല്ലിപ്പൊട്ടിച്ചു പള്ളേക്കേറ്റിയേനെ.
എന്നാലും അവന്‍ പറഞ്ഞതും കാര്യമാണല്ലോ, ഇടക്കൊക്കെ ഒരു ചേഞ്ച് വേണ്ടേ, ആന്‍ ഐഡിയ ക്യാന്‍ ചേഞ്ച് യുവര്‍ ലൈഫ് എന്നാണല്ലോ ആപ്തവാക്യം.
തീരുമാനമായി എന്നും ഈ കലുങ്കിലിരുന്നു മദ്യപിക്കുന്നതാണല്ലോ പ്രശ്നം, സ്ഥലം മാറിപ്പിടിക്കാം,

എടു വണ്ടി പോട്ട് വണ്ടി മൂന്നാറിനു.

പിറ്റേ ദിവസം രാവിലെ തന്നെ  വിട്ടു വണ്ടി മൂന്നാറിന്, പത്തുമണിയാകുന്നുണ്ടോ എന്നു ശ്രദ്ധിച്ചാണ് എല്ലാവരുടെയും ഇരിപ്പു, പരീക്ഷ തുടങ്ങാനുള്ള മണിയടിക്കുന്നതിനു മുന്‍പത്തെ പോലുള്ള പിടച്ചില്‍ എല്ലാവര്‍ക്കും, വീട്ടീന്നടിച്ചു മാറ്റിയ സാധനങ്ങള്‍ വിറ്റിട്ടു വേണം തൊണ്ട നനക്കാനുള്ള സാധനം മേടിക്കാന്‍. ഇന്നലെ ഭക്തിപൂര്‍വ്വം വിളക്കു കത്തിച്ചതിന്റെ പ്രയോജനം കിട്ടി, വിളക്കിനൊക്കെ എന്താ വില.

വെള്ളയില്‍ കറുത്ത അക്ഷരത്തിലൊരു ബോര്‍ഡിന്റെ മുന്നില്‍ വണ്ടി നിന്നു. വണ്ടീടെ ഒരുത്തരവാദിത്വം, ഹൊ നമിച്ചണ്ണാ. പിന്നങ്ങോട്ട് ആഘോഷത്തിമിര്‍പ്പിലായിരുന്നു. പാട്ടും കൂത്തും ബഹളവുമൊക്കെയായി അടിപൊളി.  അങ്ങനെ മൂന്നാറെത്തി, തണുപ്പു കൂടി വരുന്നു, കുപ്പി തീര്‍ന്നും വരുന്നു, ഇനി പ്രവാസിയുടെ മകന്‍ നന്ദു തന്നെ ശരണം, മുത്തപ്പാ കനിയണേ.

അങ്ങനെ രാജമലയില്‍ എത്തി, പാസെടുക്കാന്‍ ഒരുത്തനെ പറഞ്ഞു വിട്ടു ബോധമുള്ളവര്‍ ബോധം കെടാനും ബോധമില്ലാത്തവര്‍ ഒരു ബോധവുമില്ലാതെ കിടക്കാനും ശ്രദ്ധിച്ചു പോന്നു.

“നുമ്മ സ്റ്റുഡന്റ്സല്ലേടേ കണ്‍സഷന്‍ കിട്ടുമോന്നു നോക്കീട്ടു വരാം,”

ങേഹേ ദാഹജലത്തിനു കയ്യില്ലാതെ കാശെറക്കിയ ഗള്‍ഫന്‍ നന്ദു ദോ മൂന്നു രൂഫാടെ പാസിനു കണ്‍സഷന്‍ ചോയ്ക്കാന്‍ പോണു. ചുമ്മാതല്ല ഏതോ കുറെ തരുണീമണികള്‍ വന്ന ബസൊരെണ്ണം ദോ ലപ്പുറത്തു കിടക്കുന്നു. കയ്യില്ലാത്ത ബനിയനും കഴുത്തിലൊരു ജാക്കറ്റു വളച്ചു കെട്ടിയതും കൊഴുത്തുരുണ്ട മസിലുകളുമായി (മരുന്നടിച്ചതാണെന്നു ഞങ്ങളും പാരമ്പര്യമായിട്ടു കിട്ടിയതാണെന്നവനും പറയുന്ന) ആകപ്പാടെ ഒരു ഹൃതിക് രോഷന്‍ ലുക്കിലാണു നന്ദുവിന്റെ പോക്ക്.

വണ്ടി കിടക്കുന്നതിന്റെ ഇടതു വശത്തായി ഒരു ബോര്‍ഡ്. പരിസരം മലിനമാക്കരുത്, ചപ്പുചവറുകള്‍ ഇടരുത്, എന്നൊക്കെ. കേരളം തന്നെയാണോ എന്നൊന്നു കൂടി നോക്കി കാരണം പരിസരം അത്രക്കു ക്ലീന്‍. ഹൊ സമ്മതിക്കണം ഇക്കണ്ട മലയാളികളൊക്കെ അവിടെ ചെന്നിട്ടും ഇത്രേം വൃത്തിയായിട്ടവിടം കിടക്കുന്നല്ലോ.

പിന്നിലിരുന്നു പാത്തുവിന്റെ വക  (നോക്കണ്ട ആണു തന്നാ ആമിനത്താത്തയുടെ ഫാന്‍ ആയതു കാരണം വീണ പേരാ)

“ഈ ബോര്‍ഡിന്റെയൊക്കെ കീഴേല്‍ ചെന്നു രണ്ടു വാളും വച്ചങ്ങു കിടക്കണം”

പറഞ്ഞു തീര്‍ന്നില്ല

ഗ്വാ ഗ്വാ എണ്ണി രണ്ടു വിളീ

മുന്നിലത്തെ സീറ്റില്‍ ഓഫായികിടന്ന വാസു കൊടുത്തു ഒന്നാംതരം വാള്‍, അതങ്ങനെ പരിച പോലെ കൃത്യം ആ ബോര്‍ഡിന്റെ താഴെ തന്നെ ചെന്നു കിടന്നു, ഹൊ എന്തൊരുന്നം.
പാസ് കൌണ്ടറിന്റെ അടുത്തൂന്നും എന്തൊക്കെയോ ഭാഷയില്‍ വാസുവിനെ അനുമോദിക്കുന്നതു കേള്‍ക്കാം, കയ്യടി കിട്ടുമോ എന്നു സംശയിച്ചു, ശൊ ഐഡിയാ സ്റ്റാര്‍സിംഗര്‍ അന്നുണ്ടായിരുന്നെങ്കില്‍ അഞ്ചാറു എസ്. എം. എസും കൂടെ ചോദിച്ചേനെ, തരുണീമണികള്‍ പുഞ്ച്ചിരി പൊഴിക്കുന്നു, എസ്. എം. എസ് അയക്കും ഉറപ്പ്. വണ്ടിക്കുള്ളില്‍ ബോധം കെടാന്‍ ശ്രമിച്ചോണ്ടിരുന്നവരെല്ലാം പെട്ടന്നു ഫിറ്റായി ബോധം പോയി. ഇത്രേം മദ്യം വലിച്ചു കയറ്റണ്ട വല്ല കാര്യോമൊണ്ടാരുന്നോ, ഇവനീ വാളങ്ങു നേരത്തെ വക്കരുതാരുന്നോ.

തരുണീമണികളുടെ ചിരിക്കു ശബ്ദം കൂടുന്നോ എന്നു സംശയം തോന്നിയാണ് ബോധം കെട്ടവരെല്ലാം പതുക്കെ തല ഉയര്‍ത്തി നോക്കിയത്.

കണ്‍സഷന്‍ വാങ്ങാന്‍ പോയ നന്ദു ഇതാ രണ്ടു ബക്കറ്റു നിറയെ കണ്‍സഷനുമായി വരുന്നു. പുറകേ അവന്റെ മസിലുകളെ അനുമോദിച്ചു കൊണ്ട് അവിടുത്തെ ഏതോ ഒരു സെക്യൂരിറ്റിക്കാരനും, നടുറോഡില്‍ നിന്നും വാളു കഴുകുന്ന നന്ദുവില്‍ നിന്നും എല്ലാവരും, തിരിഞ്ഞു വാസുവിനെ നോക്കി,ഒന്നുമറിയാത്ത പോലെ പാവം ഓഫായി കിടക്കുന്നു.

Thursday 3 June, 2010

ഒരു വിവാഹവും ചില പൈങ്കിളി ചിന്തകളും




വധു


ദേവേട്ടാ മാപ്പ്, ഇന്നു ഞാന്‍ മറ്റൊരാളുടേതാവുകയാണ്, നമ്മളൊരുമിച്ചു കണ്ട സ്വപ്നങ്ങളെല്ലാം വെറും പാഴ് കനവുകളാകുന്നു. ദേവേട്ടനുമൊന്നിച്ചുള്ള ഒരു ജീവിതം ഞാന്‍ എത്ര കൊതിച്ചിരുന്നെന്നോ. പക്ഷേ ഇന്നലെ വന്ന പുത്തന്‍പണക്കാരന്റെ പണക്കൊഴുപ്പിന്റെ മുന്നില്‍ വീണു പോയ എന്റെ അച്ഛന് ഈ മകളുടെ മനസു കാണാനായില്ല. കുഞ്ഞുന്നാള്‍ മുതല്‍ പറഞ്ഞു പഠിപ്പിച്ച ദേവിയുടെ ദേവേട്ടനെ എല്ലാവരും ഒരു ദിവസം കൊണ്ടു മറന്നു. പിച്ചവക്കുന്ന കാലം മുതലേ എന്നെ സ്വന്തമാക്കിയ ആളെ പക്ഷേ മറക്കാനെനിക്കാവുന്നില്ലല്ലോ. ഇടവഴികളിലും പാടവരമ്പത്തും വച്ചു നാം കൈമാറിയ പ്രണയ നിമിഷങ്ങള്‍ മാത്രം മതി ഇനിയുള്ള നാളുകള്‍ എനിക്കു ജീവിക്കാന്‍. ദേവേട്ടന്‍ പകര്‍ന്നു തന്ന ചുംബനങ്ങളുടെ ചൂടും ചൂരും എന്നും ഈ ദേവിയുടെ മനസിലുണ്ടാവും. ദേവേട്ടന്റെ ദേവിയുടെ വിവാഹം അല്ല ഇന്നു നടക്കുന്നത്, ദേവിയുടെ മരണമാ‍ണ്. ഒരു ജീവഛവം പോലെ ഈ ജന്മം മുഴുവനും ദേവേട്ടനെ മാത്രം മനസില്‍ കണ്ടു ഞാന്‍ ജീവിക്കും. ഈ വൈകിയ വേളയിലെങ്കിലും ദേവേട്ടന്‍ എന്നെ വന്നു വിളിക്കുമെന്നു തന്നെയാണു ഞന്‍ പ്രതീക്ഷിക്കുന്നത്. എവിടെയാണെങ്കിലും എന്റെ ദേവേട്ടനോടൊത്തുള്ള ജീവിതം എനിക്കു സ്വര്‍ഗമാണ്, ദേവേട്ടന്റെ വിളിക്കായി കാത്തിരിക്കുകയാണു ദേവി.....


വരന്‍


ഞാന്‍ ഭാഗ്യവാനാണ്, അല്ലെങ്കില്‍ ദേവത പോലൊരു പെണ്ണിനെ ജീവിത സഖിയാക്കുവാന്‍ എനിക്കു സാധിക്കുമായിരുന്നില്ലല്ലോ. കഴിഞ്ഞു പോയ എന്റെ ജീവിതത്തിലേക്കൊരു തിരിഞ്ഞുനോട്ടം നടത്തിയാല്‍ കുടുംബത്തില്‍ പിറന്നതു പോയിട്ടു പെണ്ണു പോലും കിട്ടുമായിരുന്നോ എന്നു തന്നെ സംശയമായിരുന്നു. പക്ഷേ ഇന്നെന്റെ കയ്യില്‍ കാശുണ്ട്. ആ കാശിന്റെ മിനുക്കം കണ്ടാണല്ലോ മന്ദാകിനിയില്‍ മാധവന്റെ മകള്‍ ദേവി എന്നെ സൌന്ദര്യത്തിടമ്പിനെ ഇന്നെനിക്കു സ്വന്തമാക്കാന്‍ കഴിയുന്നത്. കല്യാണം ആലോചിച്ചു വന്ന അന്നു തന്നെ എന്റെ സ്വത്തു വിവരങ്ങള്‍ ഗോവിന്ദേട്ടന്‍ വിവരിക്കുമ്പോളുള്ള മാധവന്റെയും ഭാര്യയുടെയും താല്പര്യം ഞാന്‍ കണ്ടതാണല്ലോ. പണമുള്ളതു കൊണ്ട് എന്റെ എല്ലാ സ്വഭാവദൂഷ്യങ്ങളും മറന്ന് ദേവിയേപ്പോലൊരു സുന്ദരിയെ ജീവിതസഖിയായി കിട്ടി. കടന്നുവന്ന ഓരോ പെണ്‍കുട്ടികളെയും ആവശ്യം കഴിഞ്ഞു വലിച്ചെറിയുമ്പോള്‍ മനസിലുണ്ടായിരുന്നതൊരു പേടി മാത്രം ആയിരുന്നു. എനിക്കു കിട്ടുന്നത് ആരുടെ കളിപ്പാട്ടമായിരിക്കും എന്നത്. ആ കാര്യത്തിലും ഞാന്‍ ഭാഗ്യവാനാണ്. ആദ്യ കാഴ്ചയില്‍ തന്നെ എന്നെ വല്ലാതെ വശീകരിച്ചു കളഞ്ഞു അവള്‍. ഇന്നത്തോടെ അവള്‍ എന്റെ സ്വന്തമാകുന്നു. സമയം ഇത്തിരി വേഗത്തില്‍ നീങ്ങിയിരുന്നെങ്കില്‍ .......


കാമുകന്‍


ദേവീ, നിന്നെ ഞാന്‍ എന്തുമാ‍ത്രം സ്നേഹിച്ചിരുന്നു. നീ പിറന്നു വീണ അന്നു മുതല്‍ നീ എന്റേതെന്നു കേട്ടായിരുന്നു ഞാന്‍ വളര്‍ന്നത്. ആ നീ ഇന്നു മറ്റൊരാളുടേതാവുന്നു. നീ ഇപ്പോ കരുതുന്നുണ്ടാവും ഒരു സിനിമയിലെ നായകനേപ്പോലെ ഞാന്‍ വന്നു നിന്നെയും വിളിച്ചിറക്കി പോരുമെന്നു. ജീവിതം ചിലപ്പോളൊക്കെ അങ്ങനെയാണു മോളെ. നാം ആഗ്രഹിക്കുന്നതൊന്നു, ദൈവം കല്പിക്കുന്നതു മറ്റൊന്ന്. കുറച്ചൊക്കെ നമ്മള്‍ പ്രാക്റ്റിക്കലായി ചിന്തിക്കണം. പിന്നെ നിന്നെ കെട്ടുന്നവന്‍ നിന്നെ ഉടനെയൊന്നും ഗള്‍ഫിലേക്കു കൊണ്ടു പോകില്ല എന്നാണു ഞാന്‍ അറിഞ്ഞത്. അപ്പോള്‍ പിന്നെ എന്തു പ്രശ്നം. നമുക്കു പഴയപോലെ തന്നെ സുഖമായി ഇവിടെ ജീവിക്കാം. എനിക്കൊരു പേടിയുണ്ടായിരുന്നു നീ വല്ല ആത്മഹത്യാ ഭീഷണിയോ മറ്റോ മുഴക്കുമോന്നു. ഭാഗ്യം അത്തരം വിഡ്ഡിത്തരങ്ങള്‍ ഒന്നും നിന്റെ ഭാഗത്തു നിന്നുണ്ടായില്ലല്ലോ. അല്ല നീ അങ്ങനെയൊന്നും ചെയ്യില്ല എന്നെനിക്കറിയാം. പിന്നെ എനിക്കു ചില നല്ല കല്യാണാലോചനകള്‍ ഒക്കെ വരുന്നുണ്ട്. ഗോവിന്ദേട്ടന്‍ തന്നെയാണ് ഇതിന്റെയും ആള്. ഏതായാലും ഞന്‍ കുറച്ചു നാളുകള്‍ കൂടി കഴിഞ്ഞേ കല്യാണത്തേ പറ്റി ചിന്തിക്കുന്നുള്ളു. രണ്ടാഴ്ച കഴിയുമ്പോള്‍ മധു തിരിച്ചു പോകുമല്ലോ അല്ലേ. അപ്പോ നമുക്കു തമ്മില്‍ കാണാം. നല്ലൊരു വിവാഹ ജീവിതം നിനക്കു കിട്ടട്ടേ എന്നാശംസിക്കുന്നു