വന്നു നോക്കിയവര്‍

എന്നെ പിന്തുടരുന്നവര്‍

Monday 5 January, 2015

ഒരു കൊലപാതകം

 
കുട്ടനാശാരി നാട്ടിലെ അറിയപ്പെടുന്ന മദ്യപാനിയാണു, മദ്യപിച്ച് കഴിഞ്ഞാല്‍ ആളു സരസനും പക്കാ മാന്യനുമാണ്, മദ്യപിക്കാത്ത സമയം എന്നൊന്നില്ലാത്തതു കൊണ്ട് അപ്പോളെങ്ങനെയാണു ആളെന്ന് ആര്‍ക്കും അറിയാനും വയ്യ, സ്വന്തം വിവാഹത്തിന്റന്നു രാവിലെ താടി വടിച്ച് സുന്ദരനാകാന്‍ പോയ കുട്ടനെ സമയമേറെ കഴിഞ്ഞും കാണാതായപ്പോള്‍ തിരക്കിയിറങ്ങിയവരോട് അപ്പന്‍ പറഞ്ഞ് വിട്ടത് ഷാപ്പിലാദ്യം നോക്കണം എന്നായിരുന്നു

അങ്ങനെയുള്ള കുട്ടന്റെ പ്രത്യേകത എന്നത് വൈകുന്നേരം ആറ് മണി കഴിഞ്ഞാല്‍ പിന്നെ അത്രയും ഇടവിട്ട് കഴിച്ച കള്ളിന്റെ അതേ അളവു കള്ള് ഒരുമിച്ചകത്താക്കി നേരേ നിക്കുന്ന പിടലി ആദ്യം അല്പം തളര്‍ന്ന് കുനിയുകയും പിന്നെ ഇടം വലം ആടുകയും ചെയ്യണം എന്ന നിര്‍ബന്ധം ആണു,  ഇളകിയാടുന്ന തലയും, നിലത്തുറയ്ക്കാത്ത കാലുകളുമായി ഷാപ്പില്‍ നിന്നിറങ്ങിയാല്‍ പിന്നെ വഴിയില്‍ കാണുന്ന ആള്‍ക്കാരെ ഒന്നും ആള്‍ക്കറിയില്ലയെന്കിലും കാണുന്ന എല്ലാവരും തന്റെ ശത്രുക്കളാണെന്നും എല്ലാവനും തന്നെ കൊല്ലാന്‍ നടക്കുകയാണെന്നുമാണു ചിന്ത, ആ ചിന്തയില്‍ വഴീലു കാണുന്ന എല്ലാവരെയും വിശേഷണപദങ്ങള്‍ കൂട്ടി മോനേ എന്നേ വിളികാറുള്ളു. കള്ളടിച്ചു എന്നത് നാലാളറിഞ്ഞ്, അവരെ നാലു പറഞ്ഞ് അവരുടേ കയ്യീന്ന് നാലുകിട്ടി ചെന്ന് സരള ചേച്ചീടെ വായീന്നു കയ്യീന്നും പിന്നേം നാലു വാങ്ങി കിടക്കുക എന്നത് ശീലമായി വരുന്ന കാലം

പതിവുപോലേ അന്നും ഷാപ്പില്‍ നിന്നിറങ്ങി വഴിനീളേ ചീത്ത വിളിച്ചും തല്ലു വാങ്ങിയും നടന്ന് വീട്ടിലേക്കുള്ള വഴിയിലെ റബ്ബര്‍ തോട്ടത്തിലൂടേ വരുന്ന സമയം, റബ്ബര്‍തോട്ടത്തിലെ ഇരുട്ടില്‍ തപ്പിത്തടഞ്ഞ് വരുമ്പോളാണ്, പെട്ടന്ന് കുട്ടനാശാരിയെ ആരോ കടന്ന് പിടിച്ചത്, ആജാനബാഹുവായ ആരോ ഒരാള്‍, ഒന്ന് ഭയന്ന കുട്ടനാശാരി അരിശത്തില്‍ തന്നെ പിടിച്ച ആളെ നോക്കി അലറി ആരാടാ നീ, മറുപടി കിട്ടാതായപ്പോള്‍ പിന്നെ ഒന്നും ചിന്തിച്ചില്ല തന്നെ കൊല്ലാന്‍ വന്നവന്‍ തന്നെ എന്നുറപ്പിച്ച്, അരയിലിരുന്ന വീതുളി വലിച്ചൂരി പിടിച്ചവന്റെ പള്ള നോക്കി ഒരു കുത്ത്, രണ്ട് കുത്ത്, വലിച്ചൂരി ചറുപറാ കുത്തോട് കുത്ത്,

അഞ്ചെട്ട് കുത്ത് കുത്തി ആളെ വിട്ട് മാറിയപ്പോളാണു കുട്ടനാശാരിക്ക് ബോധം വീണത്, താനാരെയോ കുത്തിയിരിക്കുന്നു, ഭയന്ന കുട്ടനശാരി അലറി നിലവിളിച്ചൊറ്റയോട്ടത്തിനു വീടെത്തി, കതകടച്ചു കുറ്റിയിട്ടിരുന്ന് വെട്ടിവിയര്‍ക്കുന്ന കുട്ടനെ കണ്ട് സരളച്ചേച്ചിയും ഭയന്നു, കാര്യം അറിഞ്ഞതോടെ ഭയം ഇരട്ടിക്കുകയും ചെയ്തു, നാളെ വരാന്‍ പോകുന്ന പോലീസിനെയും ഓര്‍ത്ത് ഭയന്ന് വിറച്ച് പനിച്ചു കിടന്ന കുട്ടന്‍ രാവിലെ റബ്ബറ് വെട്ടുന്ന മത്തായിച്ചേട്ടന്റെ ഉച്ചത്തിലുള്ള ചീത്തവിളി കേട്ടാണുണര്‍ന്നത്

ഏതോ അലവലാതി നല്ലൊന്നാന്തരം ഒരു റബ്ബറിന്റെ പട്ട മൊത്തം കുത്തിക്കീറി നശിപ്പിച്ചു വെച്ചിരിക്കുന്നത്രേ !!

1 comment:

  1. അരയിൽ വീതുളിയോ??

    പറയാനായി
    ഒരു
    കഥ.അത്ര മാത്രം .

    ReplyDelete